Palathayi Pocso Case: പാലത്തായി പോക്സോ കേസ്; പ്രതിയായ അധ്യാപകനെ പിരിച്ചുവിട്ടു, ഉത്തരവിറക്കി സ്കൂൾ മാനേജർ
Palathayi Pocso Case, Accused Teacher dismissed: കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ 2020 മാർച്ച് 17ന് പാനൂർ പൊലീസ് ആണ് കേസെടുത്തത്.
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു.
പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ 2020 മാർച്ച് 17ന് പാനൂർ പൊലീസ് ആണ് കേസെടുത്തത്. ഏപ്രിൽ 15ന് പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന് പ്രതിയെ അറസ്റ്റു ചെയ്‌തു.
ALSO READ: പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു.
മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.