Payyanur bomb attack case: പയ്യന്നൂർ ബോംബ് ആക്രമണ കേസിൽ സിപിഎം സ്ഥാനാർത്ഥിക്കും സഹായിക്കും 20 വർഷം തടവ്
2012 ഓഗസ്റ്റ് 1-ന് ആണ് സംഭവം. അന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ കൊലക്കേസിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ ആയിരുന്നു ആക്രമണം.
പയ്യന്നൂർ: 2012-ൽ കണ്ണൂർ പയ്യന്നൂരിൽ പോലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ, രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. ഇവരിൽ ഒന്നാം പ്രതിയായ വി.കെ. നിഷാദ്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ വെളളൂർ-മൊട്ടമ്മൽ വാർഡിലെ (46-ാം വാർഡ്) എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്നു. നിലവിൽ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമാണ്. വെളളൂർ സ്വദേശിയായ ടി.സി.വി. നന്ദകുമാർ ആണ് രണ്ടാം പ്രതി.
നേരത്തെ കേസിലെ സഹപ്രതികളായിരുന്ന എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കണ്ട് കോടതി അവരെ വെറുതെവിട്ടിരുന്നു. ഇരുവർക്കും 20 വർഷം തടവിനൊപ്പം 2.5 ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തു നിയമപ്രകാരം 5 വർഷം, ബോംബെറിഞ്ഞതിന് 10 വർഷം, കൊലപാതക ശ്രമത്തിന് 5 വർഷം എന്നിങ്ങനെയാണ് 20 വർഷത്തെ തടവായത്. പിഴയടച്ചില്ലെങ്കിൽ, ഇവർ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
Also read – നടിയെ ആക്രമിച്ച കേസ്, വിധി ഡിസംബർ 8ന്
കേസിന്റെ പശ്ചാത്തലം
2012 ഓഗസ്റ്റ് 1-ന് ആണ് സംഭവം. അന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ കൊലക്കേസിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ ആയിരുന്നു ആക്രമണം. പ്രതികൾ, അന്ന് എസ്.എഫ്.ഐ. നേതാക്കളായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ആർ. രൂപേഷിനെ ഒരു ഓഡിറ്റോറിയത്തിന് സമീപം ആക്രമിച്ചതായി ലഭിച്ച റിപ്പോർട്ട് പരിശോധിച്ച് മടങ്ങുകയായിരുന്ന പോലീസ് സംഘത്തിനു നേരെ ഇവർ രണ്ട് ബൈക്കുകളിലെത്തി ബോംബെറിയുകയായിരുന്നു.
പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.പി. രാമകൃഷ്ണൻ, അഡീഷണൽ എസ്.ഐ. കെ. കുട്ടിയമ്പു, സി.പി.ഒ. പ്രമോദ്, ഡ്രൈവർ നാനുകുട്ടൻ, കെ.എ.പി. ഓഫീസർമാരായ അനൂപ്, ജാക്സൺ എന്നിവർ ഉണ്ടായിരുന്നു.