PM Shri Scheme: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം, സിപിഐയുമായി ഉഭയകക്ഷി ചർച്ച തുടരും
PM-Shri Scheme Stand-off: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച നടപടി സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതിനെ നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് സിപിഎം നിലപാട്. പദ്ധതിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ ആശയക്കുഴപ്പങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനാണ് സിപിഎം തീരുമാനം.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. സിപിഐയുടെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ്, നയം മാറ്റമില്ലെന്ന കടുപ്പമേറിയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അറിയിച്ചത്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച നടപടി സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതിനെ നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് സിപിഎം നിലപാട്. പദ്ധതിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ ആശയക്കുഴപ്പങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനാണ് സിപിഎം തീരുമാനം. പിഎം ശ്രീ പദ്ധതി സംബന്ധിച്ച സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചകൾ ഉടൻ നടക്കും. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും പങ്കെടുക്കാതിരുന്ന യോഗത്തിൽ എം.വി. ഗോവിന്ദൻ ആണ് അധ്യക്ഷത വഹിച്ചത്. ഈ മാസം 29-ന് ശേഷം എൽഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് വിവരം.
സിപിഐ കടുത്ത തീരുമാനത്തിലേക്ക്
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച നടപടിക്കെതിരെ സിപിഐ കടുത്ത അതൃപ്തിയിലാണ്. പാർട്ടി തലത്തിൽ വലിയ എതിർപ്പ് നിലനിൽക്കുമ്പോഴും, സിപിഎം നേതൃത്വം പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തത് സിപിഐയെ ചൊടിപ്പിച്ചു. മുന്നണി മര്യാദയുടെ ലംഘനം ആയുധമാക്കി ശക്തമായ പോരിനാണ് സിപിഐ ഒരുങ്ങുന്നത്. കടുത്ത തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ സിപിഐയുടെ സജീവ പരിഗണനയിലാണ്. ഇടത് പാർട്ടികളുടെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ദേശീയ നേതൃത്വത്തെയും എതിർപ്പ് അറിയിക്കാൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്.