ആദ്യം കാട്ടുപന്നി പിന്നെ കാട്ടുപോത്ത് ദേ ഇപ്പോ മുള്ളൻപന്നിയും! മാവേലിക്കരക്കാർക്ക് ഒരു സമാധാനമില്ല
Mavelikara Porcupine : മാവേലിക്കര കല്ലിമേൽ ഭാഗത്ത് ഇന്നലെ ബുധനാഴ്ച രാവിലെയാണ് മുള്ളൻ പന്നിയെ കാണുന്നത്. വനം വകുപ്പിനെ അറിയിച്ചെങ്കിലും ആരും അന്വേഷിച്ച് വന്നില്ലയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മാവേലിക്കര കൊല്ലകടവ് പാലത്തിന് സമീപം കണ്ടെത്തിയ മുള്ളൻപന്നി
ആലപ്പുഴ : കാടും മലയും ഒന്നിമില്ലാത്ത ജില്ല എന്ന പ്രത്യേകതയാണ് ആലപ്പുഴയ്ക്കുള്ളത്. എന്നാൽ ആലപ്പുഴക്കാർക്ക് വന്യജീവി ഭീഷിണി വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും ജില്ലയുടെ തെക്കുകിഴക്കായിട്ടുള്ള മാവേലിക്കരയിൽ. കഴിഞ്ഞ മാസം മാവേലിക്കര നഗരത്തെ ഒന്നടങ്കം ഒരു കാട്ടുപോത്ത് ചുറ്റിച്ചിരുന്നു. അവസാനം ജില്ലയിൽ ഇല്ലാത്ത വനം വകുപ്പ് എത്തി ഒരാഴ്ചയോളം നീണ്ട് നിന്ന ദൗത്യത്തിനൊടുവിൽ മയക്കുവെടിവെച്ച് കാട്ടുപോത്തിനെ പിടിച്ച് വനത്തിലേക്ക് തിരികെ കൊണ്ടുപോയി. കാട്ടുപോത്ത് പോയി എന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കുമ്പോഴാണ് മാവേലിക്കരയിൽ ദേ അടുത്ത വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തുന്നു.
മുള്ളൻപന്നിയാണ് മാവേലിക്കരയിൽ എത്തിയ പുതിയ അതിഥി. കാട്ടുപന്നി ആക്രമണം കൊണ്ട് മാവേലിക്കരയുടെ കിഴക്കൻ മേഖല വലയുമ്പോഴാണ് മുള്ളൻപന്നിയുടെ വരുവ്. ഇന്നലെ മാർച്ച് 11-ാം തീയതി മാവേലിക്കര നഗരത്തിൽ നിന്നും ആറ് കിലോമീറ്റർ മാറി കൊല്ലകടവ് പാലത്തിന് സമീപമാണ് മുള്ളൻപന്നിയെ കണ്ടത്. കൊല്ലകടവ് പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വിടിന് മുറ്റത്ത് മുള്ളപന്നിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ALSO READ : കാടും മലയുമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്ത്! മാവേലിക്കര നൂറനാട് പരിഭ്രാന്തിയിൽ
തുടർന്ന് വീട്ടുടമസ്ഥൻ തഴക്കര പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ശേഷം മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ ഇടപ്പെട്ടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം കൈമാറി. ജില്ലയിൽ വനം വകപ്പ് ഇല്ലാത്തതിനാൽ പത്തനംതിട്ട ജില്ലയിലെ റാന്നി റേഞ്ചിൽ പരാതി അറിയിച്ചു. എന്നിരുന്നാലും മുള്ളൻപന്നിയെ കണ്ടെത്തി 24 മണിക്കൂർ പിന്നിട്ടിട്ടും റാന്നി റേഞ്ച് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയില്ല.
തെരുവുനായയുടെയോ മറ്റ് ജീവികളുടെയോ ആക്രമണത്തിൽ അവശനിലയിൽ കിടക്കുന്ന മുള്ളൻപന്നിയെയാണ് കണ്ടെത്തിയത്. എന്നാൽ ഇന്ന് രാവിലെ നോക്കിയപ്പോൾ മുള്ളൻപന്നി അവിടെ നിന്നും മറ്റൊരുടത്തേക്ക് പോയി എന്നാണ് പ്രദേശവാസികൾ അറിയിച്ചത്. പക്ഷേ എവിടേക്ക് പോയി എന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. മുള്ളൻപന്നി അവിടെയുണ്ടോ എന്ന് സ്ഥലത്തെ അധികൃതരോട് വിളിച്ച് അന്വേഷിച്ചത് മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ ചെയ്തിട്ടുള്ളത്. നിരവധി പേർ തിങ്ങി താമസിക്കുന്ന ജനവാസമേഖലയിലേക്ക് വന്യജീവി പോയതെന്നാണ് നിഗമനം.