ഇന്നലെവരെ സ്റ്റിക്കർ ഒട്ടിച്ചാൽ പിഴ, ഇനി സ്വകാര്യ ബസുകളിൽ അകത്തും പുറത്തും പരസ്യമാകാം; അനുമതി നൽകി സർക്കാർ
Advertisements on private buses: ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമെന്ന നിലയിൽ സ്വകാര്യ ബസുകളിൽ അകത്തും പുറത്തും പരസ്യം നൽകാനുള്ള അനുമതി നൽകുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ അറിയിച്ചു. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്ര നൽകിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ ആഘാതം മറികടക്കുന്നതിനാണ് പരസ്യം പതിപ്പിക്കാനുള്ള അനുമതി സ്വകാര്യ ബസുകൾക്കും ഇപ്പോൾ നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: ബോഡിയിൽ സ്റ്റിക്കർ ഒട്ടിച്ചതിന് സ്വകാര്യ ബസുകൾക്ക് ഇന്നലെ വരെ കനത്ത പിഴയിട്ടിരുന്ന കേരളത്തിൽ ഇനി ബസുകളുടെ അകവും പുറവും പരസ്യങ്ങളാൽ നിറയാൻ പോകുന്നു. സ്ത്രീകൾക്ക് കെ എസ്ആർടിസി ഓർഡിനറി ബസിൽ സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ പ്രിയദർശനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ കനത്ത പ്രതിസന്ധി നേരിടുന്നു. ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗതാഗത മന്ത്രി സിപി ജോണിന്റെ നേതൃത്വത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിൽ നടന്ന ഈ ചർച്ചയിൽ പുതിയ തീരുമാനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനം പരസ്യങ്ങൾ പതിപ്പിക്കാനുള്ള അനുമതിയാണ്.
ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമെന്ന നിലയിൽ സ്വകാര്യ ബസുകളിൽ അകത്തും പുറത്തും പരസ്യം നൽകാനുള്ള അനുമതി നൽകുന്നുവെന്ന് മന്ത്രി അറിയിച്ചു. പ്രിയദർശിനി സൗജന്യയാത്രയെ തുടർന്ന് വരുമാന നഷ്ടമുണ്ടായ ബസുകൾ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കണമെന്ന നിർദേശം മന്ത്രി നേരത്തെ മുന്നോട്ട് വച്ചിരുന്നു.
Also Read: മൺസൂൺ ബമ്പറെടുത്തോളൂ 250 പോകില്ല, സമ്മാനങ്ങൾ ഒരുപാടുണ്ട്; എത്ര പേർക്ക് കിട്ടുമെന്ന് അറിയാമോ?
ടിക്കറ്റ് ഇതര വരുമാനമെന്ന നിർദേശം നടപ്പിലാക്കാൻ അനുകൂലമായ സാഹചര്യം സർക്കാർ തന്നെ ഒരുക്കി നൽകുന്നതിന്റെ ഭാഗമായാണ് പരസ്യം പതിപ്പിക്കാനുള്ള അനുമതി നൽകുന്നത്. കഴിഞ്ഞ ദിവസം വരെ സ്വകാര്യ ബസുകളിൽ വലിയ സ്റ്റിക്കറുകൾ ഉൾപ്പെടെ പതിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. സ്റ്റിക്കർ പതിച്ചതിന് എംവിഡി നടപടി നേരിട്ട ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസവും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു.
എന്നാൽ വരുമാന നഷ്ടത്തിൽ സർക്കാരിനെതിരേ ബസുകാർ പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻ രീതികളിൽ മാറ്റം വരുത്താൻ മന്ത്രി തന്നെ ഇപ്പോൾ നിർദേശം നൽകേണ്ടി വന്നിരിക്കുന്നത്. ഇനി പ്രൈവറ്റ് ബസുകളിൽ പരസ്യം നൽകാൻ അനുവദിക്കുന്നതായി ഇപ്പോൾ മന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി ബസുകളിൽ നേരത്തെ തന്നെ പരസ്യങ്ങൾ പതിപ്പിച്ചിരുന്നു. എന്നാൽ, പ്രൈവറ്റ് ബസുകൾക്ക് പരസ്യം പതിപ്പിക്കാനുള്ള അനുമതി ഇപ്പോഴാണ് കിട്ടുന്നത്.
സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ആ ടിക്കറ്റിൻറെ പണം സർക്കാർ നൽകണം എന്ന ആവശ്യം ബസുടമകൾ ചർച്ചയിൽ മുന്നോട്ട് വച്ചു. കൂടാതെ ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. ബസ് ഉടമകൾ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഗതാഗതനയം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ബസ് ഉടമകളുടെ പ്രശ്‌നങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തുന്നതിനും, ഏതൊക്കെ മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനുമായി ബി പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്‌സണുമായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളിൽ അവരുടെ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ബസുകളിൽ പരസ്യം പതിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വകാര്യ ബസ് ഉടമകൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ബസ് ഉടമകളുടെ തീരുമാനം. പ്രിയദർശനി പദ്ധതി മൂലം പലയിടത്തും സ്വകാര്യ ബസ് സർവീസുകൾ നിർത്തലാക്കി. വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയുന്നില്ല. തങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും മറ്റ് മാർഗമില്ലെന്നും സ്വകാര്യ ബസുടമകൾ പറയുന്നുണ്ട്.
English Summary
Transport Minister CP John has announced that permission will be given to display advertisements inside and outside private buses as a way to generate non-ticket revenue. The permission to display advertisements on private buses has now been given to overcome the impact on the private bus sector after the free travel of Priyadarshini on KSRTC.