Priyanka Gandhi: ജനവിധിക്ക് 7 നാൾ, പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Priyanka Gandhi in Kerala: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രിയങ്കാ ഗാന്ധിയുടെ സാനിധ്യം വലിയ ആവേശമാകുമെന്നും യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി. പതിനൊന്ന് മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിട്ട് കണ്ട് സംസാരിക്കുന്നതാണ്.
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രിയങ്കാ ഗാന്ധിയുടെ സാനിധ്യം വലിയ ആവേശമാകുമെന്നും യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്കാ ഗാന്ധി പതിനൊന്ന് മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിട്ട് കണ്ട് സംസാരിക്കുന്നതാണ്. പിന്നീട് കൊല്ലത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.30 ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഉച്ചക്കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രിയങ്കാ ഗാന്ധി രണ്ട് മണിക്ക് വട്ടിയൂർക്കാവ് മണ്ഡലത്തി കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. സിപിഎം-ബിജെപി ഡീൽ, ശബരിമല സ്വർണ്ണകൊള്ള അടക്കമുള്ള വിഷയങ്ങൾ പ്രിയങ്കാ ഗാന്ധി ഉന്നയിച്ചേക്കും. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ജനവിധിക്ക് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് – യുഡിഎഫ് മുന്നണികളുടെ പ്രകടന പത്രിത ഇന്ന് പുറത്തിറക്കും. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്. എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ചേർന്നാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുന്നത്.