Pythons at monsoon Kerala : മഴക്കാലത്ത് നാട്ടിലെത്തിയ മലമ്പാമ്പുകളുടെ എണ്ണം ഞെട്ടിക്കുന്നത്…. കാരണങ്ങൾ ഇങ്ങനെ
Python sightings in residential areas in Kerala: കൊച്ചിയുടെ കാര്യമെടുത്താൽ ഇവിടം പണ്ടേ മലമ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ്. കനാലുകൾ, ചതുപ്പുകൾ, വെള്ളം നിറഞ്ഞ ഓടകൾ എന്നിവ ധാരാളമുണ്ടിവിടെ.
കൊച്ചി: മഴക്കാലത്ത് മലമ്പാമ്പുകൾ ഒന്നോ രണ്ടോ നാട്ടിലെത്തുന്നത് സാധാരണയാണ്. എന്നാൽ ഈ മഴക്കാലത്ത് മലയിറങ്ങിയ മലമ്പാമ്പുകളുടെ എണ്ണം കേട്ടാൽ അക്ഷരാർത്ഥത്തിൽ ഞെട്ടും. 2552 മലമ്പാമ്പുകളാണ് മേയ് മാസത്തിൽ മഴ തുടങ്ങിയതു മുതൽ നാട്ടിലിറങ്ങിയത്. ഒരാഴ്ച മുൻപു വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്. അതും വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി വനത്തിൽ വിട്ടവയുടെ എണ്ണം മാത്രം.
കണക്കിൽ പെടാത്തത് വേറെയുമുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ളതിന്റെ ഒന്നര ഇരട്ടിയാണു പിന്നീടുള്ള മാസങ്ങളിലുണ്ടായ വർധന. ജനുവരി– ഏപ്രിൽ മാസങ്ങളിൽ വനം വകുപ്പ് പിടികൂടിയത് 1031 മലമ്പാമ്പുകളെ മാത്രമാണ്. വനത്തോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളിലാണു കൂടുതലും മലമ്പാമ്പുകളുടെ എത്തുന്നത്. ഒപ്പം തന്നെ നഗരപ്രദേശങ്ങളിൽ നിന്നും ഇവയെ പിടികൂടുന്നുണ്ട് എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യം.
കൊച്ചിയുടെ കാര്യമെടുത്താൽ ഇവിടം പണ്ടേ മലമ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ്. കനാലുകൾ, ചതുപ്പുകൾ, വെള്ളം നിറഞ്ഞ ഓടകൾ എന്നിവ ധാരാളമുണ്ടിവിടെ. ഇതാകാം കാരണം. എലികളുൾപ്പെടെയുള്ള ചെറുജീവികൾ ഇത്തരം മേഖലകളിൽ ഇഷ്ടംപോലെയുണ്ടെന്നതിനാൽ വലിയ അധ്വാനമില്ലാതെ ഭക്ഷണം കിട്ടും. ഗ്രാമമേഖലകളിൽ വീടുകളിൽ വളർത്തുന്ന കോഴികളെയാണ് ഇവ കൂടുതലും ഭക്ഷണമാക്കുന്നത്.
കോഴി ഫാമുകളുടെയും മറ്റും സമീപത്ത് ഇവ കൂടുതലായി തമ്പടിക്കുന്നതിനു പിന്നിലും ഇഷ്ട ഭക്ഷണ ലഭ്യത തന്നെ. മഴക്കാലത്തു വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന പാമ്പുകൾ ഒടുവിൽ കരകയറുന്നതു ജനവാസമേഖലകളിലാണ്. മഴ കനത്താൽ ജലനിരപ്പും ഒഴുക്കും കൂടും. ഒഴുകിയെത്തുന്ന പാമ്പുകളുടെ എണ്ണവും.