Rahul Easwar: പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല
Rahul Eswar’s Bail Rejected: ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്നും പറഞ്ഞ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Rahul Easwar
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്നും പറഞ്ഞ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ ഒരു കാര്യവും പറഞ്ഞിട്ടില്ല. അത്തരം വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
അതേസമയം നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ ജില്ല സെഷൻശ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. അതിജീവിതയ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചെന്ന് കാട്ടിയാണ് രാഹുല്‍ ഈശ്വര്‍ അടക്കമുള്ള 6 പേര്‍ക്കെതിരെ കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
പീഡനത്തിന് ഇരയായ യുവതിയെ ഇത് ആദ്യമായല്ല രാഹുൽ ഈശ്വർ മോശമായി ചിത്രീകരിക്കുന്നതെന്നും ഇതിനു മുൻപും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടിണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ കേസിൽ ജാമ്യം നൽകിയാൽ ഇത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.