Rahul Mamkootathil: ‘സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ ഇന്ന് പരിശോധന തുടങ്ങും
Rahul Mamkootathil Case: പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം.

Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള കേസിൽ പ്രത്യേക സംഘം ഇന്ന് മുതൽ പരിശോധന ആരംഭിക്കും. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിലാണ് അന്വേഷണം. ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമുണ്ടായിരുന്ന പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി.
രാഹുലിനെതിരെ പരാതി നൽകിയിട്ടുള്ള 6 പേരിൽ നിന്നും ഇന്ന് മുതൽ മൊഴിയെടുക്കും. കൈവശമുള്ള തെളിവുകൾ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും അന്വേഷണ സംഘം അറിയിച്ചു. എന്നാൽ വെളിപ്പെടുത്തൽ നടത്തിയവർ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബർ തെളിവുകൾ പരിശോധിക്കുന്നതിനായി സൈബർ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ താമസിപ്പിക്കാൻ ധൈര്യമുണ്ടോ? വെല്ലുവിളി ഏറ്റെടുത്തു നടി സീമ ജി നായർ
അതേസമയം, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായേക്കില്ലെന്നാണ് വിവരം. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ ജയം ലക്ഷ്യമിട്ട് വ്യാജ ഐഡി കാര്‍ഡുകളുണ്ടാക്കി എന്നതാണ് കേസ്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കെഎസ്യു ജില്ലാ സെക്രട്ടറി നൂബിന്‍ ബിനുവിന്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.