Rahul Mamkootathil: ‘കൊല്ലാനാണെങ്കില്‍ സെക്കന്‍റുകൾ മതി’; യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ ശബ്ദരേഖ പുറത്ത്
Rahul Mamkootathil Audio Records: സംഭാഷണത്തിനിടെ യുവതിയെ കാണണം എന്ന് രാഹുൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്തിനാണ് കാണുന്നത് കൊല്ലാനാണോ എന്നാണ് യുവതി ചോദിക്കുന്നത്. കൊല്ലാനാണെങ്കില്‍ സെക്കന്‍റുകൾ മതി എന്നും രാഹുല്‍ ഇതിനു മറുപടിയുമായി യുവതിയോട് പറയുന്നുണ്ട്.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഗർഭിണിയായ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ ശബ്ദരേഖയാണ് രാഹുലിന്റെതെന്ന പേരിൽ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശബ്ദരേഖയിൽ യുവതിയെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും കേൾക്കാം.
സംഭാഷണത്തിനിടെ യുവതിയെ കാണണം എന്ന് രാഹുൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്തിനാണ് കാണുന്നത് കൊല്ലാനാണോ എന്നാണ് യുവതി ചോദിക്കുന്നത്. കൊല്ലാനാണെങ്കില്‍ സെക്കന്‍റുകൾ മതി എന്നും രാഹുല്‍ ഇതിനു മറുപടിയുമായി യുവതിയോട് പറയുന്നുണ്ട്. ഗര്‍ഭച്ഛിദ്രം നടത്താതിരുന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് രാഹുൽ യുവതിയോട് പറയുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ താൻ ഒറ്റയ്ക്ക് അഭിമുഖീകരിക്കാമെന്നാണ് ഇതിനു മറുപടിയായി യുവതി പറയുന്നത്.
Also Read:‘രാജി ആലോചനയില്‍ പോലുമില്ല’; നിലപാട് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
യുവതിയെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റുന്നതല്ല വിഷയമെന്നും രാഹുല്‍ പറയുന്നുണ്ട്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് താന്‍ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. താനൊരു പെണ്ണാണ്, ഇതോണോ തന്റെ ആദര്‍ശം എന്നും ശബ്ദ സന്ദേശത്തില്‍ യുവതി ചോദിക്കുന്നു. ആദര്‍ശം ജീവിതത്തില്‍ കൊണ്ടുവരണം. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ട് മറ്റൊരു സ്ഥലത്താണ് നില്‍ക്കുന്നത്. തന്നെക്കാള്‍ പ്രാധാന്യം തന്റെ ജീവിതത്തില്‍ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട് എന്നും യുവതി സംഭാഷണത്തിനിടെ ആവര്‍ത്തിക്കുന്നു.
അതേസമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ രാജിവെക്കുന്നത് ആലോചനയിൽ പോലുമില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടം താൻ സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.