Rahul Mamkootathil: ഹോട്ടലിൽ തെളിവെടുപ്പ് നടത്തണം; രാഹുലിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും
Rahul Mamkootathil Case Latest Update: യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കണം, പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ എത്തിച്ചു തെളിവെടുപ്പ് നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് കസ്റ്റഡി അപേക്ഷയിൽ അന്വേഷണസംഘം നൽകിയിരിക്കുന്നത്. ആരോപണം വ്യാജമാണെന്ന് കാട്ടി ഇന്നലെ തന്നെ രാഹുൽ ജാമ്യ അപേക്ഷ നൽകിയിരുന്നു.
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ (Rahul Mamkootathil) കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. രാഹുലിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രധാന ആവശ്യം.
യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കണം, പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ എത്തിച്ചു തെളിവെടുപ്പ് നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് കസ്റ്റഡി അപേക്ഷയിൽ അന്വേഷണസംഘം നൽകിയിരിക്കുന്നത്. ആരോപണം വ്യാജമാണെന്ന് കാട്ടി ഇന്നലെ തന്നെ രാഹുൽ ജാമ്യ അപേക്ഷ നൽകിയിരുന്നു.
ALSO READ: ‘ബന്ധം ഉഭയസമ്മത പ്രകാരം, വിവാഹിതയെന്ന് അറിഞ്ഞില്ല’; രാഹുൽ ജാമ്യഹർജി സമർപ്പിച്ചു
എന്നാൽ ഈ ജാമ്യാപേക്ഷയിൽ ഇന്ന് വാദം നടത്തേണ്ടതില്ലെന്നാണ് പ്രതിഭാഗം പറയുന്നത്. കസ്റ്റഡി അപേക്ഷയിൽ അന്തിമ ഉത്തരവ് ലഭിച്ചശേഷം ജാമ്യാപേക്ഷയിൽ വാദം നടത്താനാണ് രാഹുലിന്റെ അഭിഭാഷകർ നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 14 ദിവസത്തെ റിമാൻഡിലായ രാഹുൽ ഇപ്പോൾ മാവേലിക്കര സബ് ജയിലിൽ കഴിയുകയാണ്.
എംഎൽഎ സ്ഥാനം തുലാസിൽ
ആദ്യ രണ്ട് കേസുകളിലും മുൻകൂർ ജാമ്യാപേക്ഷ വാങ്ങി രക്ഷപ്പെട്ട രാഹുലിനെ മൂന്നാമത്തെ ബലാത്സംഗ കേസിൽ അതിവിദഗ്ധമായി പോലീസ് പിടികൂടുകയായിരുന്നു. അതീവ രഹസ്യമായി പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതോടെ എംഎൽഎ പദവിയിൽ തുടരുന്നതിൽ അയോഗ്യനാണെന്ന തരത്തിൽ പല ഭാഗങ്ങളിൽ നിന്ന് ചോദ്യം ഉയരുകയാണ്.
സ്വയം എംഎൽഎ സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ നിയമസഭയ്ക്ക് രാഹുലിനെ പുറത്താക്കാനുള്ള അധികാരമുണ്ട്. നിയമസഭാ അംഗങ്ങൾക്ക് ഉണ്ടാവേണ്ട പൊതുപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടികാട്ടി, എത്തിക്സ് കമ്മിറ്റി നൽകുന്ന ശുപാർശ സഭ അംഗീകരിച്ചാൽ രാഹുലിനെ പുറത്താക്കാം. സമാനമായ കേസുകളിൽ തുടർച്ചയായി പ്രതിയാവുകയും അറസ്റ്റിലാവുകയും ചെയ്തതിനാൽ എംഎൽഎ സ്ഥാനം ഇനിയുണ്ടാകുമോ എന്നത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.