Railway station near Nedumbassery Airport: നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ, വന്ദേഭാരതിനും സ്റ്റോപ്പുണ്ടോ?
Railway Connectivity Near Nedumbassery Airport construction: പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് ഫുട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റുകൾ, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവ സജ്ജീകരിക്കും. സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ വാക്കലേറ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രണ്ടാം ഘട്ടത്തിൽ പരിഗണനയിലുണ്ട്.

Image for representation purpose only
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (CIAL) സമീപം പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള നടപടികൾക്ക് വേഗമേറുന്നു. പദ്ധതിയുടെ നിർമ്മാണത്തിനായി റെയിൽവേ ഗതിശക്തി വിഭാഗം കരാർ ക്ഷണിച്ചു. 7.56 കോടി രൂപ അടങ്കൽ തുക പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കരാർ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 ആണ്.
സ്റ്റേഷനിലെ പ്രധാന സൗകര്യങ്ങൾ
വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ ഭൂമിയിലാണ് സ്റ്റേഷൻ മന്ദിരം ഉയരുന്നത്. ആദ്യഘട്ടത്തിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉണ്ടാകും. ട്രാക്കിന്റെ കിഴക്കുവശത്തായി ആധുനികമായ സ്റ്റേഷൻ മന്ദിരം നിർമിക്കും. ഇരുവശത്തുമായി 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്‌ഫോമുകൾ. 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് ഇവിടെ നിർത്താനാകും.
പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് ഫുട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റുകൾ, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവ സജ്ജീകരിക്കും. സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ വാക്കലേറ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രണ്ടാം ഘട്ടത്തിൽ പരിഗണനയിലുണ്ട്.
വന്ദേഭാരതിനും സ്റ്റോപ്പ്
പുതിയ സ്റ്റേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിലെ പ്രധാന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് മുൻപ് സ്ഥലം സന്ദർശിച്ചപ്പോൾ വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇത് വിദേശയാത്രികർക്കും മറ്റ് ജില്ലകളിൽ നിന്നുള്ളവർക്കും വലിയ ആശ്വാസമാകും.
പത്ത് വർഷത്തെ കാത്തിരിപ്പ്
2010-ൽ ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. എന്നാൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് പദ്ധതി നീണ്ടുപോയി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് തടസ്സങ്ങൾ നീങ്ങി നിർമ്മാണ നടപടികൾ ആരംഭിക്കുന്നത്. 9 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.