Raj Bhavan Bharat Mata Photo Controversy: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം; നിലപാടിലുറച്ച് ഗവര്‍ണര്‍, പ്രതിഷേധവുമായി സിപിഐ, മൗനം തുടര്‍ന്ന് സർക്കാർ
Raj Bhavan Bharat Mata Photo Controversy: മുഖ്യമന്ത്രിക്ക് ഗവർണ്ണറോട് മൃദുസമീപനമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഭാരതാംബ വിവാദത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
തിരുവനന്തപുരം: രാജ്ഭവനിൽ നിന്ന് കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ. ഭരണഘടനാ വിരുദ്ധ നടപടികൾ സ്വീകരിച്ച ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതിനൽകി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകിയതെന്ന് പി. സന്തോഷ് കുമാർ വ്യക്തമാക്കി. ഭാരതമാതാവിന്‍റെ പ്രതീകം ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ച് ബ്രാഞ്ചുകളിൽ നാളെ വൃക്ഷത്തൈ നടാൻ സിപിഐ ആഹ്വാനം ചെയ്തിരിക്കുകയാണ്.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. മന്ത്രി പി പ്രസാദ് കഴിഞ്ഞ ദിവസത്തെ പരിപാടി ബഹിഷ്കരിച്ചത് ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ്. എന്നാൽ അതിനപ്പുറത്തേക്ക് വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ സർക്കാർ.
മുഖ്യമന്ത്രിക്ക് ഗവർണ്ണറോട് മൃദുസമീപനമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഭാരതാംബ വിവാദത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ രാജ്ഭവനിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിൽ വൈകി വിമർശിച്ച മുഖ്യമന്ത്രി ഗവർണ്ണറെ രേഖാമൂലം എതിർപ്പ് അറിയിക്കാത്തതും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം രാജ്ഭവനിലെ എല്ലാ പരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉൾപ്പെടുത്തുമെന്ന നിലപാടിലാണ് ഗവർണർ.