Minister K Rajan: ‘2018ലെ ദൃശ്യങ്ങൾ ഷെയർ ചെയ്യരുത്, കനത്ത മഴയുള്ള സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകും’; മന്ത്രി കെ രാജൻ
Minister K Rajan About Monsoon Climate: ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ട് അത്തരം മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ 2018ലേത് അടക്കമുള്ള മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ (Minister K Rajan). കാലവർഷത്തെ വളരെയധികം ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ ഒരു ഡിസാസ്റ്റർ പ്ലാൻ ഇത്തവണ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് എല്ലാ മുൻ കരുതലുകളും ഒരുക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു.
ഇത്തവണ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് തവണയെങ്കിലും യോഗങ്ങൾ നടത്തിയിട്ടുണ്ട്. എന്തും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണ്. മുൻകരുതലുകൾ എടുക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. അതിനാൽ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു. കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ട് അത്തരം മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ 2018ലേത് അടക്കമുള്ള മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം (ആകെ 100 സെന്റിമീറ്റർ) ഉയർത്തിയിട്ടുണ്ട്. അതിനാൽ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.