Sabarimala rail line: മലയോരവാസികളുടെ കാത്തിരിപ്പ് ഇതിനായിരുന്നു, അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത വന്നാൽ മാറുന്നത് എന്ത്?
Sabari Rail Project Explained: അങ്കമാലി-കാലടി ഭാഗത്തെ 7 കിലോമീറ്റർ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. ബാക്കിയുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പ് നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിന്റെ മലയോര മേഖലയുടെയും ശബരിമല തീർഥാടകരുടെയും ചിരകാല സ്വപ്നമായ ശബരി റെയിൽ പാത യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി സംസ്ഥാന സർക്കാർ 1,900 കോടി രൂപ അനുവദിച്ചതോടെയാണ് ദശകങ്ങളായി മുടങ്ങിക്കിടന്ന ഈ പദ്ധതിക്ക് പുതുജീവൻ ലഭിച്ചിരിക്കുന്നത്. 1997-98 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട ശബരി റെയിൽ പദ്ധതി കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും സജീവമാകുന്നു. ശബരിമല തീർഥാടകർക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ യാത്ര ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ കിഴക്കൻ മേഖലയുടെ വാണിജ്യ-ടൂറിസം വികസനത്തിന് ഈ പാത നിർണായകമാകും.
അങ്കമാലി മുതൽ എരുമേലി വരെ ആകെ 111 കിലോമീറ്ററാണ് പദ്ധതിയുള്ള നീളം. ആകെ 14 സ്റ്റേഷനുകളാണ് ഉള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് അവ. എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. പത്തനംതിട്ടയുടെ അതിർത്തിയായ എരുമേലിയിലാണ് ഇത് അവസാനിക്കുന്നത്.
Also Read – നാളെ കെഎസ്ആർടിസി ഓടുമോ? പണിമുടക്കിൽ സ്തംഭിക്കുന്ന മേഖലകൾ ഇവയെല്ലാം
പദ്ധതിക്കായി ആകെ 303.58 ഹെക്ടർ ഭൂമിയാണ് ആവശ്യം. അങ്കമാലി-കാലടി ഭാഗത്തെ 7 കിലോമീറ്റർ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. ബാക്കിയുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പ് നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന നേട്ടങ്ങൾ
- ശബരിമല തീർത്ഥാടകർക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാം.
- വാഴക്കുളം പൈനാപ്പിൾ, റബ്ബർ, കുരുമുളക്, ഇഞ്ചി തുടങ്ങിയ മലയോര ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് എത്തിപ്പെടാൻ പുതിയ വഴി തുറക്കും.
- മൂന്നാർ, വാഗമൺ, ഇടുക്കി, തേക്കടി, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാത സഹായിക്കും.
- പുതിയ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വാണിജ്യ-വ്യവസായ സംരംഭങ്ങളും തൊഴിൽ മേഖലകളും വികസിക്കും.