Sabarimala Vaji Vahanam: വാജി വാഹനം തിരികെ വാങ്ങണം; ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തയച്ച് കണ്ഠരര് രാജീവര്
Sabarimala Vaji Vahanam Controversy: വാജി വാഹനം തിരികെ നല്‍കാമെന്ന് തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അയച്ച കത്തിലാണ് രാജീവരര് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ഉന്നയിച്ച് ഒക്ടോബര്‍ 11നാണ് രാജീവരര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചത്
പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ നല്‍കാമെന്ന് തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അയച്ച കത്തിലാണ് രാജീവരര് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ഉന്നയിച്ച് ഈ മാസം 11നാണ് രാജീവരര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചത്. ശബരിമലയിലെ വാജി വാഹനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തന്ത്രി വിശദീകരണം നല്‍കിയിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയില്ല.
വിവാദം മുന്‍നിര്‍ത്തി ചില ഹൈന്ദവ സംഘടനകള്‍ നവംബറില്‍ തന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 15ന് തന്ത്രിയുടെ ചെങ്ങന്നൂരിലുള്ള വസതിയിലേക്ക് നാമജപ ഘോഷയാത്രയടക്കം നടത്താനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് വാജി വാഹനം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് തന്ത്രി വ്യക്തമാക്കിയത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് വാട്‌സാപ്പ് വഴിയാണ് തന്ത്രി കത്തയച്ചതെന്നാണ് വിവരം.
Also Read: ഏറന്നൂർ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി
എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും
ശബരിമല സ്വര്‍ണപാളി കേസില്‍ തെറ്റ് ചെയ്തവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെല്ലാം ശിക്ഷ ലഭിക്കുമെന്ന് മന്ത്രി പി. രാജീവ്. ശരിയായ രൂപത്തില്‍ അന്വേഷണം പോകും. ആരു തെറ്റു ചെയ്താലും അവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടോ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി. രാജീവ്.
”ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അതിനെക്കാള്‍ വിശ്വാസ്യത സിബിഐയ്ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, അതേ സിബിഐയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന് ഹൈക്കോടതിയെക്കാളും വിശ്വാസം അവരുടെ അഖിലേന്ത്യ നേതൃത്വം കുറ്റപ്പെടുത്തുന്ന സിബിഐയെയാണ്”- മന്ത്രി പരിഹസിച്ചു.