Sabarimala Gold scam: ‘മുരാരിബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു, ഗോള്‍ഡ്‌സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞു’; ശബരിമല തന്ത്രി കണ്ഠര് രാജീവര്
Sabarimala Thantri kantaru rajeevaru about Gold Scam: 1998ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയത് ആണല്ലോ എന്ന് തന്റെ ആവർത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോൾഡ് സ്മിത്തിന്റെ റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവർ വ്യക്തമാക്കി.
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം മങ്ങി എന്ന് പറഞ്ഞ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു തന്നെയും തെറ്റിദ്ധരിപ്പിച്ചതായി ശബരിമല തന്ത്രി കണ്ഠര് രാജീവർ. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബി മുരാരി ബാബുവിനെ കഴിഞ്ഞദിവസം ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങളെ ചെമ്പ് എന്ന് റിപ്പോർട്ടിൽ തെറ്റായ രേഖപ്പെടുത്തിയതിന് ആയിരുന്നു നടപടി.
ഇതിന് പിന്നാലെയാണ് മുരാരി ബാബുവിനെതിരെ തന്ത്രിയുടെ വെളിപ്പെടുത്തൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വമേധയാ നൽകിയ വിശദീകരണക്കുറിപ്പിൽ ആണ് ഇയാൾക്കെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉള്ളത്. 1998ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയത് ആണല്ലോ എന്ന് തന്റെ ആവർത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോൾഡ് സ്മിത്തിന്റെ റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവർ വ്യക്തമാക്കി.
നേരിട്ടുള്ള പരിശോധനയിൽ സ്വർണ്ണപ്പാളി തന്നെയാണല്ലോ എന്ന ചോദ്യത്തിന് കാഴ്ചയിൽ മാത്രമാണ് അങ്ങിനെയെന്നും മുഴുവൻ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബു നൽകിയ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങൾക്ക് മങ്ങൽ ഉണ്ടെങ്കിൽ അത് പരിഹരിക്കട്ടെ എന്ന് കരുതിയാണ് സ്വർണം പൂശാൻ അനുമതി നൽകിയതെന്നും തന്ത്രി.
കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി നിരവധി തവണ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്വാമിമാരുമായി തന്നെ മുറിയിൽ വന്നിട്ടുണ്ടെന്നും, ദ്വാരപാലക ശില്പങ്ങൾ വീണ്ടും സ്വർണം പൂശാനുള്ള അനുമതി തേടിയ ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയേേയും കണ്ടിരുന്നതായി തന്ത്രി വെളിപ്പെടുത്തി.
അതേസമയം ചെമ്പു തെളിഞ്ഞു വന്നതിനാൽ ആണ് വീണ്ടും പൂശാനായി നൽകിയതെന്നാണ് സംഭവത്തിൽ മുരാരു ബാബു നൽകിയ വിശദീകരണം. തിരുവാഭരണ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധിച്ച് ശേഷമാണ് 2019ൽ ശില്പം ഇളക്കിക്കൊണ്ടുപോയതെന്നും മുരാരി ബാബു വിശദീകരണം നൽകി.