Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Sabarimala Gold Theft Case, Anticipatory Bail: കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. ഈ ഉത്തരവ് തുടരണമോ, ജാമ്യാപേക്ഷ അനുവദിക്കണമോ എന്നതിൽ കോടതി ഇന്ന് തീരുമാനം കൈക്കൊണ്ടേക്കും.
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. ഈ ഉത്തരവ് തുടരണമോ, ജാമ്യാപേക്ഷ അനുവദിക്കണമോ എന്നതിൽ കോടതി ഇന്ന് തീരുമാനം കൈക്കൊണ്ടേക്കും.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ. സ്വർണക്കൊള്ള കേസിൽ ഇരുവർക്കും ഇന്നത്തെ വിധി നിർണായകമാണ്.
അതേസമയം, സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായിട്ടുണ്ട്. സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ തന്ത്രിയും അടുപ്പക്കാരുമടങ്ങുന്ന സംഘമാണെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും പത്മകുമാർ മൊഴി നൽകി.
ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. എന്നാൽ ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല.