Sabarimala Gold Theft Case: പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ശബരിമല സ്വർണക്കൊള്ളയിൽ ഇനിയെന്ത്?
A Padmakumar's bail Plea to be considered Today: കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ചോദിക്കുന്നു. അതേസമയം, എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ചോദിക്കുന്നു. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് മറ്റ് ബോർഡ് അംഗങ്ങളുടെയും അറിവോടെ ആണെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തമെന്നും ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ നൽകിയത് ഉൾപ്പടെയുള്ള കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതിയത് ചെമ്പ് പാളികൾ എന്ന തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നത് കൊണ്ടാണിത്.
അത്തരത്തിൽ തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണ്. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നും പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം, എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ശബരിമല വിഷയത്തിൽ ഉത്തരവാദിയാരാണോ അവരെ പുറത്ത് കൊണ്ടുവരണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ല. സ്വർണപ്പാളിയും കൊണ്ടു നടന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ജനങ്ങൾക്ക് ഇതെല്ലാം അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.