Sabarimala Gold Scam: ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുരുക്ക് മുറുകുന്നു ; ഭൂമിയിടപാടുകൾ പരിശോധിക്കും
Sabarimala Gold Scam: സ്വർണ്ണം പൂശാൻ ഏൽപ്പിച്ച കമ്പനിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലേക്കും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റി യുടെ പല ഇടപാടുകൾക്കും സ്മാർട്ട് ക്രിയേഷൻസിന്റെ ഒത്താശ ലഭിച്ചിരുന്നതായി സൂചന
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുരുക്ക് മുറുകുന്നു. ഇയാളുടെ ബംഗളുരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിക്കുന്നു. കൂടാതെ ദ്വാരക പാളിക്ക് സ്വർണ്ണം പൂശാൻ ഏൽപ്പിച്ച കമ്പനിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലേക്കും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റി യുടെ പല ഇടപാടുകൾക്കും സ്മാർട്ട് ക്രിയേഷൻസിന്റെ ഒത്താശ ലഭിച്ചിരുന്നതായി സൂചന.
ഫ്ലാറ്റിൽ നിന്നും ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ ഇടപാടുകളുടെ പണത്തിന്റെ സ്രോതസ്സ് തേടിയാണ് അന്വേഷണം നടക്കുന്നത്. ഉണ്ണികൃഷ്ണൻ ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനം ആരംഭിച്ച ശേഷമാണ് റിയൽ എസ്റ്റേറ്റിൽ സജീവമായത് എന്നാണ് കണ്ടെത്തൽ. എന്നാൽ സ്വർണം പൂശലുമായി ബന്ധപ്പെട്ട പല രേഖകളും ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിചേർക്കണമോ എന്ന നിയമവശവും പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.
ALSO READ: ശബരിമല സ്വർണ്ണ മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി പൂട്ടി
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും സ്വർണ്ണം വാങ്ങിച്ച ബെല്ലാരിയിലെ വ്യവസായി ഗോവർധനെ മുഖ്യ സാക്ഷിയാക്കാൻ ആണ് നീക്കം. ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറിയിൽ ഉണ്ണികൃഷ്ണൻ പോറ്റി വില്പന നടത്തിയ സ്വർണം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ദ്വാരപാലക ശിൽപത്തിന്റെ സ്വർണ്ണപ്പാളികൾ നാഗേഷ് എന്നയാൾ വഴി ഹൈദരാബാദിൽ എത്തിച്ചു സ്വർണ്ണം വേർതിരിച്ചെടുത്തു. ഇതിൽ 476 ഗ്രാം സ്വർണം റൊദ്ദം ജ്വല്ലറി ഉടമയായ ഗോവർധന് വിറ്റു എന്ന് പോറ്റി മൊഴി നൽകിയിരുന്നു. കണ്ടെടുത്ത സ്വർണ്ണം റാന്നി കോടതിയിൽ ഹാജരാക്കും. അതേസമയം കേസിൽ പ്രതികളായ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ചും ആലോചന.