Sabarimala Gold scam: ശബരിമല സ്വർണ്ണ മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി പൂട്ടി
Sabarimala Gold Theft:സ്വർണ്ണം കണ്ടെടുക്കുന്നതിനു വേണ്ടി ബെല്ലാരിയിലേക്ക് എസ്ഐടി തിരിക്കാനിരിക്കെയാണ് ജ്വല്ലറി പൂട്ടിയ നിലയിൽ കാണുന്നത്. 476 ഗ്രാം സ്വർണ്ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റി മൊഴി നൽകിയത്.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും സ്വർണം വാങ്ങിയ ജ്വല്ലറി പൂട്ടി. ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറിയാണ് പൂട്ടിയ നിലയിൽ കാണപ്പെട്ടത്. ഉപഭോക്താക്കൾക്ക് ബന്ധപ്പെടുന്നതിനുവേണ്ടി ജ്വല്ലറിക്ക് മുൻപിലായി ഫോൺ നമ്പർ മാത്രമുള്ള ഒരു നോട്ടീസ് ഒട്ടിച്ചു വെച്ചിട്ടുണ്ട് എന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട്. സ്വർണ്ണം കണ്ടെടുക്കുന്നതിനു വേണ്ടി ബെല്ലാരിയിലേക്ക് എസ്ഐടി തിരിക്കാനിരിക്കെയാണ് ജ്വല്ലറി പൂട്ടിയ നിലയിൽ കാണുന്നത്. 476 ഗ്രാം സ്വർണ്ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റി മൊഴി നൽകിയത്.
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് രാവിലെ ചേരും. ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ബോർഡിനെതിരെ നടത്തിയ പരാമർശങ്ങൾ ചർച്ച ചെയ്യും. 2025 കാലയളവിൽ അഭിഭാഷകൻ മുഖേന സംഭവിച്ച കാര്യങ്ങൾ ബോർഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2019ൽ ഉണ്ടായ കവർച്ച മറക്കുന്നതിന് വേണ്ടിയാണ് 2025ൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണ്ണപ്പാളികൾ കൊടുത്തയച്ചതെന്നും സ്പെഷ്യൽ കമ്മീഷണർ രേഖ മൂലം അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ALSO READ: സ്വർണക്കൊള്ള കേസ്; മുരാരി ബാബു അറസ്റ്റില്‍
കൂടാതെ കേസിൽ പ്രതികളായി വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി സാധ്യതയും യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉള്ള ബിജെപിയുടെ രാപ്പകൽ സെക്രട്ടറിയേറ്റ് ഉപരോധം തുടരുകയാണ്. ഇന്ന് രാവിലെ ഏഴുമണിക്ക് സെക്രട്ടറിയേറ്റിന്റെ കന്റോൺമെന്റ് കവാടം ഒഴികെയുള്ള കവാടങ്ങളിൽ ഉപരോധിക്കും. രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്നത്തെ സമരം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി 7 മണിക്ക് തുടങ്ങിയ സമരത്തിൽ സമരകവാടമാണ് ഉപരോധിക്കുന്നത്.