Sabarimala Pamba Pollution: ‘ശബരിമലയിലെ പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; കടുപ്പിച്ച് ഹൈക്കോടതി
Sabarimala Pamba Pollution: ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, ഇത് ഒഴിവാക്കുന്നതിന് ശക്തമായ നടപടി....
കൊച്ചി: ശബരിമല പമ്പ മലിനീകരണപ്പെടുന്നതുമായി ബന്ധപ്പെട്ട് കടുപ്പിച്ച് ഹൈക്കോടതി. പമ്പാനദിയിലും പരിസരത്തുമായി വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, ഇത് ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും പമ്പയിൽ പ്രദർശിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പമ്പയിൽ വസ്ത്രങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ച് ഇടപെട്ടിരിക്കുന്നത്.
ALSO READ: ഓരോ ദിവസവും ഓരോ പായസം, ഏഴ് കൂട്ടം കറികള്‍; പുതിയ അന്നദാന തീയതി പ്രഖ്യാപിച്ചു
അതേസമയം ശബരിമല ഭക്ഷണത്തിന്റെ മെനുവിൽ മാറ്റം. ശബരിമലയിൽ സന്നിധാനത്തെ ചൊവ്വാഴ്ച മുതൽ കേരളീയ തനിമയുള്ള സദ്യ വിളമ്പും. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ സദ്യയില്‍ ഉണ്ടാകുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശങ്ങൾ കർശനമായി നടപ്പിലാക്കും. ഇന്നലെ 97000 ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.വെർച്വൽ ക്യൂ ബുക്കിംഗ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തി വിടരുതെന്നും ക്ലാസിലെ സമയം ദിവസം എന്നിവയും കൃത്യമായിരിക്കണം വ്യാജ പാസുമായി വരുന്നവരെ കടത്തിവിടുന്നു എന്നും ഹൈക്കോടതി നിർദേശം.
കഴിഞ്ഞ ദിവസം ശബരിമലയിൽ ഉണ്ടായ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി.