Shigella in Kollam : കൊല്ലത്ത് വിദ്യാർഥികൾക്ക് ഷിഗെല്ല, ചെറിയ ലക്ഷണം പോലും കരുതണം
Shigella Alert in Kollam: കിളികൊല്ലൂരിൽ ആറുവയസുകാരിയായ വിദ്യാർഥിനിക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള രണ്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുൻപ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ജില്ലയിൽ രോഗം കണ്ടെത്തിയിരുന്നെങ്കിലും അന്ന് ചികിത്സയിലായിരുന്നവർ പൂർണ്ണമായി രോഗമുക്തരായിരുന്നു.

പ്രതീകാത്മക ചിത്രം
കൊല്ലം: വയനാടിന് പിന്നാലെ കൊല്ലം ജില്ലയിലും ഷിഗെല്ല (Shigella) രോഗബാധ. ജില്ലയിൽ രണ്ട് ദിവസത്തിനിടെ രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പരവൂർ, കിളികൊല്ലൂർ മേഖലകളിലെ കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിളികൊല്ലൂരിൽ ആറുവയസുകാരിയായ വിദ്യാർഥിനിക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള രണ്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുൻപ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ജില്ലയിൽ രോഗം കണ്ടെത്തിയിരുന്നെങ്കിലും അന്ന് ചികിത്സയിലായിരുന്നവർ പൂർണ്ണമായി രോഗമുക്തരായിരുന്നു.
ജാഗ്രത പാലിക്കാൻ ഡി.എം.ഓ
- മഴക്കാലം ശക്തമായതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും പടരാൻ ഏറെ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (DMO) കർശന നിർദേശം നൽകി.
- കുടലിലെ അണുബാധ കാരണം ഉണ്ടാകുന്ന കഠിനമായ വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
- രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും, മലിനമായ വെള്ളത്തിൽ തയാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പ്രധാനമായും പടരുന്നത്.
- മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക പരിചരണവും ജാഗ്രതയും ആവശ്യമാണ്.
പ്രതിരോധ നടപടികൾ ശക്തമാക്കി
ജില്ലയിൽ വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധയുണ്ടായ പ്രദേശങ്ങളിൽ കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാനും, ശുചിത്വ പരിപാലനം ഉറപ്പുവരുത്താനുമുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക തുടങ്ങിയ വ്യക്തിശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
എന്താണ് ഷിഗെല്ല
മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഇവ ശരീരത്തിൽ പ്രവേശിച്ച് കുടൽ രോഗബാധയുണ്ടാക്കുന്നു, ഈ അവസ്ഥയെ ഷിഗെല്ലോസിസ് എന്നാണ് പറയുന്നത്. ഇ കോളിയുമായി ജനിതക ബന്ധമുള്ള ബാക്ടീരിയകളുടെ ജനുസ് കൂടിയാണ് ഷിഗെല്ല. വയറിളക്കം, രക്തവും കഫവും കലർന്ന മലം, വയറുവേദന, ഛർദി, വയറ് ഒഴിഞ്ഞുപോകുന്നില്ലെന്ന തോന്നൽ, ന്യൂറോളിക്കൽ തകരാറുകൾ, അപസ്മാരം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
മലിനജലത്തിലൂടെയാണ് ഷിഗെല്ല രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതനായ വ്യക്തിയുടെ മലത്തിൽ നിന്നും ഈ ബാക്ടീരിയകൾ മറ്റുള്ളവരിലേക്ക് എത്തും. മലിനജലം മാത്രമല്ല, മലിനമായ പാൽ, മുട്ട, മത്സ്യം, മാംസം എന്നിവയും രോഗം പടർത്തും. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷണങ്ങളിൽ ഷിഗെല്ല ബാക്ടീരിയകൾ കൂടുതൽ കാലം ജീവിക്കാനും സാധ്യതയുണ്ട്.
English summary
Kollam district has been put on alert following the confirmation of the Shigella virus in two school students from Paravoor and Kilikollur, who are currently undergoing treatment at the Parippally Medical College Hospital. With the rainy season increasing the risk of waterborne diseases, health authorities have intensified preventive measures and urged the public to maintain strict food and water hygiene.