Kerala Ship Accident: മൂന്ന് ദിവസത്തിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
Ship Accidents in Kerala: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കോഴിക്കോട്: കേരള തീരത്തിന് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ട വാൻഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നാണ് റിപ്പോർട്ട്. കപ്പൽ പൂർണമായും മുങ്ങുമെന്നാണ് വിവരം. ഇങ്ങനെ സംഭവിച്ചാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയുണ്ട്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് മാതൃഭൂമിയോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയോടെയാണ് എംവി വാന്‍ ഹായ് 503 എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 22-ഓളം ജീവനക്കാരുണ്ടായിരുന്നു. ഇതിൽ 18 പേർ രക്ഷപ്പെടുത്തി. ഇവരെ മംഗളൂരുവിലെത്തിച്ചു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്.