SliverLine Project: സില്‍വര്‍ ലൈന്‍ ഉണ്ടാകില്ല, പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ നിര്‍ദേശം
Thiruvananthapuram Kasaragod SilverLine Project Cancelled, Says VD Satheesan: പദ്ധതിയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. മാത്രമല്ല പോലീസ് കേസുകള്‍ പിന്‍വലിക്കാനും ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം. കേസുകള്‍ അതിന്റെ സ്വഭാവം അനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശയാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുക.

വിഡി സതീശന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന സില്‍വര്‍ ലൈന്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുറത്തിറക്കിയിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുന്നതായി വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്.
പദ്ധതിയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. മാത്രമല്ല പോലീസ് കേസുകള്‍ പിന്‍വലിക്കാനും ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം. കേസുകള്‍ അതിന്റെ സ്വഭാവം അനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശയാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുക.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം നേരിട്ട് മനസിലാക്കിയിട്ടുണ്ട്. പദ്ധതി നടന്നില്ലെങ്കിലും പദ്ധതി ഉപേക്ഷിക്കാതിരുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വര്‍ഷങ്ങളായി ഈ ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധാരണക്കാര്‍ക്ക് സാധിച്ചിരുന്നില്ല. സില്‍വര്‍ ലൈനിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് സില്‍വര്‍ ലൈന്‍ പദ്ധതി?
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ യാത്ര ഒരുക്കുന്നതിനായി എല്‍ഡിഎഫ് പ്രഖ്യാപിച്ച പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അഥവ കെ റെയില്‍ മുഖേന നടപ്പാക്കാനിരുന്നു ഈ പദ്ധതി കേരളത്തിന്റെ പ്രധാന വികസന പദ്ധതികള്‍ ഒന്നായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്.
ഏകദേശം 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കേന്ദ്രം ഇതിന് അനുമതി നല്‍കിയില്ല, ഇതോടെ തിരുവനന്തപുരം കാസര്‍കോട് വരെ വിവിധയിടങ്ങളില്‍ പദ്ധതിയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ പൊതുജനങ്ങള്‍ ഉപദ്രവമായി മാറി.
Also Read: KSRTC Free Travel: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറിയിൽ മാത്രം
പദ്ധതി നടപ്പായാല്‍ വെറും നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സാധിക്കുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ അവകാശവാദം, റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും പദ്ധതി സഹായിക്കുമായിരുന്നു.
പദ്ധതി അവതരിപ്പിച്ച നാള്‍ മുതല്‍ വലിയ വിവാദങ്ങളായിരുന്നു അതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നത്. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സാമ്പത്തിക ചെലവ്, ജനവാസ മേഖലയിലുള്ള പ്രശ്‌നങ്ങളും ബാധ്യതകളും തുടങ്ങിയ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തെത്തി. സര്‍വ്വേ നടപടികളുടെ ഭാഗമായി സ്ഥാപിച്ച സര്‍വ്വേ കുറ്റികള്‍ പലയിടങ്ങളിലും പിഴുതെറിയുക പോലുമുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് സര്‍ക്കാരിന് മുന്നില്‍ പ്രധാനമായും വെല്ലുവിളി തീര്‍ത്തത്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. അവസാന ബജറ്റ് പ്രഖ്യാപനത്തില്‍ നിരവധി ഹൈസ്പീഡ് റെയില്‍ ഇടനാഴികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി അപ്പോഴും അവഗണിക്കപ്പെട്ടു.
പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
2026 ഓഗസ്റ്റ് 31 കാലാവധി അവസാനിക്കുന്ന എല്ലാ പി എസ് സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയും വിഡി സതീശന്‍ സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. 2026 നവംബര്‍ 30വരെ ഈ ലിസ്റ്റുകള്‍ നിലനില്‍ക്കും. അക്കാര്യം പി എസ് സിക്ക് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.
English Summary
The Government of Kerala has directed the Revenue Department to remove the yellow marker stones installed during the survey process for the proposed SilverLine project, amid fresh political discussions over the future of the project.