Kerala High Speed Rail Project: സിൽവർലൈൻ നടക്കില്ലത്രേ … വരുമോ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത
Thiruvananthapuram-Kannur High-Speed Rail Corridor: സിൽവർലൈൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി ജനജീവിതത്തെയും പരിസ്ഥിതിയെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പുതിയ പാത വിഭാവനം ചെയ്യുന്നത്.
പൊന്നാനി: കേരളം ഏറെ ചർച്ച ചെയ്ത സിൽവർലൈൻ പദ്ധതി പൂർണ്ണമായും തള്ളി, സംസ്ഥാനത്ത് പുതിയ അതിവേഗ റെയിൽപാതയ്ക്കുള്ള നടപടികളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം മുന്നോട്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. ഇ. ശ്രീധരന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുക.
ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ ഡിപിആർ തയ്യാറാക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിലാണ് പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഉറപ്പാക്കുന്ന രീതിയിലാണ് നിർമ്മാണം വിഭാവനം ചെയ്യുന്നത്.
9 മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പ് നൽകിയിട്ടുണ്ട്. സിൽവർലൈൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി ജനജീവിതത്തെയും പരിസ്ഥിതിയെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പുതിയ പാത വിഭാവനം ചെയ്യുന്നത്. ഭൂരിഭാഗം ഭാഗങ്ങളിലും മേൽപാതകളും തുരങ്കങ്ങളും ഉപയോഗിക്കും. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകൾക്ക് മുൻഗണന നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
പഴയ പദ്ധതിക്ക് പുനർജന്മം
2009-ൽ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ പാതയ്ക്കായി ഡിപിആർ തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ സിൽവർലൈനുമായി മുന്നോട്ട് പോയത്. പഴയ ഡിപിആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും പുതിയ റിപ്പോർട്ട് തയ്യാറാക്കുക. സിൽവർലൈൻ പ്രായോഗികമാകില്ലെന്ന് ഇ. ശ്രീധരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.