Govindachamy: ഗോവിന്ദച്ചാമിയെ ജയിൽമാറ്റി; കനത്ത സുരക്ഷയില്‍ യാത്ര; ഇനി വിയ്യൂരിലെ അതിസുരക്ഷാ സെല്ലില്‍
Govindachamy Shifted to Central Prison Viyyur: 4.2 മീറ്റര്‍ ഉയരവും സിസിടിവി നിരീക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിൽ എന്ന നിലയിലാണ് ഗോവിന്ദച്ചാമിയെ ഇവിടേക്ക് മാറ്റിയത്.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. രാവിലെ ഏഴ് മണിയോടെയാണ് അതീവ സുരക്ഷയോടെ ഇയാളെ ജയിലിലേക്ക് മാറ്റിയത്. ഇവിടെ ഏകാന്ത തടവിലാണ് പാർപ്പിക്കുക. 4.2 മീറ്റര്‍ ഉയരവും സിസിടിവി നിരീക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിൽ എന്ന നിലയിലാണ് ഗോവിന്ദച്ചാമിയെ ഇവിടേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിന്നീട് മണിക്കൂറുകൾക്കുള്ളിൽ നീണ്ട തിരച്ചിലിനൊടുവിൽ 4 കിലോമീറ്റർ അകലെയുള്ള ഓഫിസ് കെട്ടിടത്തിന്റെ കിണറ്റിൽനിന്ന് പിടികൂടുകയായിരുന്നു. ഇവിടെ നിന്ന് ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് ഇയാളെ ജയിൽ മാറ്റാൻ തീരുമാനം ആയത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
അതേസമയം ജയിൽജീവിതം മടുത്തതിനാലാണ് ജയിൽ ചാടിയതെന്നാണ് ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴി. പരോളില്ല, നല്ല ഭക്ഷണമില്ലെന്നും, മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നു. 15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ലെന്ന് പറഞ്ഞ ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നിൽ നിരത്തി.