Headmaster Beat Student: അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കി; കാസർകോട് അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്നു
Headmaster Beats Student During Assembly: മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ലൈനിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്തേക്കാണ് പ്രധാനാധ്യാപകൻ അടിച്ചത്. കുട്ടിയുടെ കോളറിൽ പിടിച്ച് വലതു ഭാഗത്തെ ചെവി പിടിച്ചു പൊക്കി കർണപടം തകർത്തെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
കാസർകോട്: അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂൾ അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ലൈനിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്തേക്കാണ് പ്രധാനാധ്യാപകൻ അടിച്ചത്. കുട്ടിയുടെ കോളറിൽ പിടിച്ച് വലതു ഭാഗത്തെ ചെവി പിടിച്ചു പൊക്കി കർണപടം തകർത്തെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
Also Read: ‘നിമിഷപ്രിയയുടെ കാര്യത്തില്‍ ഞങ്ങളുടെ പണി കഴിഞ്ഞു, ഇനി ചെയ്യേണ്ടത് സർക്കാരാണ്’: കാന്തപുരം
പിന്നാലെ വിദ്യാർത്ഥിയുടെ ചെവിക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇഎൻടിയെ കാണുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വലതു ചെവിക്ക് കേൾവി കുറവുണ്ടെന്നും കർണപടം പൊട്ടിയതായും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവത്തിൽ പ്രധാനാധ്യാപകൻ എം.അശോകനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥിയുടെ കുടുംബം. അതേസമയം സംഭവം ഒത്തുതീർപ്പാക്കാൻ അധ്യാപകര്‍ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. പിടിഎ പ്രസിഡന്റ് ഉള്‍പ്പെടെ എത്തിയാണ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നാണ് മാതാവിന്റെ പ്രതികരണം.