KSRTC : കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി, വിരമിച്ചവരോടുള്ള ഡിഎ വിവേചനം സുപ്രീംകോടതി റദ്ദാക്കി
Supreme Court Orders KSRTC to Provide Equal DA Rates: ജോലിയിൽ തുടരുന്നവർക്കും പെൻഷൻകാർക്കും വ്യത്യസ്ത നിരക്കിൽ ഡിഎ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. വിലക്കയറ്റവും പണപ്പെരുപ്പവും വിരമിച്ചവരെയും സർവീസിലുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. അവിടെ വേർതിരിവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ല. കെഎസ്ആർടിസിയുടെ നടപടി നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ന്യൂഡൽഹി: കെഎസ്ആർടിസിയിൽ സർവീസിലുള്ളവർക്കും വിരമിച്ചവർക്കും രണ്ട് തരം ക്ഷാമബത്ത നിശ്ചയിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. കെഎസ്ആർടിസിയുടെ ഉത്തരവ് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച കോടതി, പണപ്പെരുപ്പം എല്ലാവരെയും ഒരുപോലെയാണ് ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ജോലിയിൽ തുടരുന്നവർക്കും പെൻഷൻകാർക്കും വ്യത്യസ്ത നിരക്കിൽ ഡിഎ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. വിലക്കയറ്റവും പണപ്പെരുപ്പവും വിരമിച്ചവരെയും സർവീസിലുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. അവിടെ വേർതിരിവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ല. കെഎസ്ആർടിസിയുടെ നടപടി നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും വാദങ്ങൾ
ക്ഷാമബത്ത വിതരണം എന്നത് ഒരു നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്. വിരമിച്ചവർക്ക് ഉയർന്ന നിരക്കിൽ ഡിഎ നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. വിവിധ തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ഹാജരായി. പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഈ വിധി നിർണായകമാകും.