Suresh Gopi: ‘കുറച്ച് വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ’; സുരേഷ് ഗോപി
Suresh Gopi fake vote allegations: താൻ മന്ത്രിയാണ്, ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ: വോട്ട് ചോർത്തൽ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും വോട്ടര്‍ പട്ടിക ആരോപണങ്ങിൽ മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ മന്ത്രിയാണ്, ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ഇവിടെ കുറച്ചു വാനരന്മാർ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ, അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ ,കോടതിയും അവര്‍ക്ക് മറുപടി നൽകും’ എന്ന് സുരേഷ് ഗോപി പരിഹസിച്ചു. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തും. ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. സാധാരണയായി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനാണ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്താറുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ വാര്‍ത്താ സമ്മേളനം അസാധാരണമാണ്.