Wayanad Thamarassery Churam: താമരശ്ശേരി ചുരത്തിൽ ഇന്ന് സമ്പൂർണ സുരക്ഷ പരിശോധന, ശേഷം ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കും
Thamarassery Churam Traffic Update: ചുരം സന്ദർശിക്കാൻ വിദ്ഗധ സമിതി ഇന്നെത്തും. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട ചുരത്തിൽ 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ വാഹനങ്ങള്‍ കടത്തിവിട്ടത്.

Thamarassery Churam
വയനാട്: മണ്ണും മരവും വീണ് ഗതാഗതം തടസപ്പെട്ട താമരശ്ശേരി ചുരത്തിൽ ഇന്ന് രാവിലെ സമ്പൂർണ സുരക്ഷാ പരിശോധന. ഇതിനു ശേഷം മാത്രം ആകും സാധാരണഗതിയിലുള്ള ഗതാഗതം സാധ്യമാകുക. ചുരം സന്ദർശിക്കാൻ വിദ്ഗധ സമിതി ഇന്നെത്തും. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട ചുരത്തിൽ 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ വാഹനങ്ങള്‍ കടത്തിവിട്ടത്.
ചുരത്തിലെ ഒൻപതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ഇതിനു ശേഷം വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്ന എല്ലാ വാഹനങ്ങളും കടത്തിവിട്ടു. ഇതിനു ശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചുരം അടച്ചു.
Also Read:വയനാട് താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതം പുനസ്ഥാപിക്കാൻ വൈകും
അതേസമയം ഇന്നും ഈ വഴിയിലൂടെ ഗതാഗതനിരോധനം തുടരുമെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. സുരക്ഷ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും നിരോധനത്തില്‍ അയവുവരുത്തൂവെന്നും കളക്ടര്‍ അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണത്. ഇതോടെ ഗതാഗതം പൂർണമായും നിരോധിക്കുകയായിരുന്നു. പിന്നീട് ഇന്നലെ രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചലിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധസംഘം പറയുന്നത്.
മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. പ്രദേശത്ത് ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനിടെയിൽ ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്.