സത്യപ്രതിജ്ഞാ വിവാദം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം, കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്
Thiruvananthapuram Corporation LDF BJP Clash : തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. വിഷയത്തില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടാണ് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയത്. ഓഫീസ് ഉപരോധം ചെയ്തുകൊണ്ടുള്ള പ്രതിഷേധം ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കൗണ്‍സിലര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. വിഷയത്തില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടാണ് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയത്. ഓഫീസ് ഉപരോധം ചെയ്തുകൊണ്ടുള്ള പ്രതിഷേധം ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. മേയര്‍ വി.വി രാജേഷ് ഓഫീസിലേക്ക് പ്രവേശിക്കാന്‍ എത്തിയപ്പോള്‍ വന്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ കൗണ്‍സിലര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. മേയറുടെ ചേംബറിന് മുന്നില്‍ സി.പി.എം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി.
ഇന്നലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് ഈ കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയര്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്ന വാദം. അതിനാല്‍ ഇരുവരും രാജി വച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം. കാപ്പ കേസില്‍ അറസ്റ്റിലായ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി എല്‍.ഡി.എഫ് നിലവില്‍ സമരം നടത്തി വരുകയായിരുന്നു. അതിനിടെയാണ് സത്യപ്രതിജ്ഞാ വിവാദവും ഉണ്ടാകുന്നത്.
Also Read: സർക്കാരിന് നഷ്ടം 2.20 കോടി: ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; ഗുരുതര കണ്ടെത്തലുകളുമായി സി.എ.ജി റിപ്പോർട്ട്
മേയറെ ആക്രമിക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് നടത്തിയതെന്നും അതിനെ ചെറുക്കാനുള്ള ശ്രമമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് പറഞ്ഞു. എന്നാല്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ നടത്തിയതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകമാത്രമാണ് എല്‍.ഡി.എഫ് കണ്‍സിലര്‍മാര്‍ ചെയ്തതെന്ന് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് പറഞ്ഞ് കോര്‍പ്പറേഷനിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ എസ്.പി ദീപക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, സത്യപ്രതിജ്ഞ അസാധുവാക്കുക ആയിരുന്നു. സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തില്‍ ഈ 20 കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട തീരുമാനങ്ങളും, മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളും അസാധുവാകുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്നും ദീപക് അറിയിച്ചു.
English Summary
Clashes broke out during the LDF-led blockade of the Thiruvananthapuram Corporation over the oath-taking controversy. The Left Front led a protest at the corporation office demanding the resignation of the mayor and deputy mayor over the issue. The protest by blocking the office eventually escalated into a fight. Councilors and police officers were injured in the clash.