Peechi Police Brutality: കുന്നംകുളം സ്റ്റേഷനു പിന്നാലെ തൃശ്ശൂർ പീച്ചി സ്റ്റേഷനിലും പോലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത്
തൃശൂർ പീച്ചി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 മേയ് 23 ന് നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാനരീതിയിലുള്ള മറ്റൊരു സംഭവത്തിൻ്റെ വീഡിയോദൃശ്യങ്ങളും പുറത്ത്. തൃശൂർ പീച്ചി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 മേയ് 23 ന് നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ പി ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണ് സംഭവത്തിനു പിന്നിൽ. ഹോട്ടൽ ജീവനക്കാർ തന്നെ മർദിച്ചതായി പാലക്കാട് വണ്ടാഴി സ്വദേശി പരാതിപ്പെട്ടിരുന്നു.
സംഭവത്തിൽ സ്റ്റേഷനിലെത്തിയ ഹോട്ടൽ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയും അന്നത്തെ എസ്‍എച്ച്ഒ പി.എം.രതീഷിന്റെ നേതൃത്വത്തിൽ മർദിച്ചതായി ഔസേപ്പ് പറഞ്ഞു. സംഭവം ചോദിക്കാനെത്തിയ ഔസേപ്പിന്റെ മകൻ പോൾ ജോസഫിനെ ഉൾപ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീർപ്പാക്കുന്നതിനു നിർദേശിക്കുകയും ചെയ്തു.
Also Read:ഗൗരവമായ പെരുമാറ്റദൂഷ്യമെന്ന് റിപ്പോർട്ട്; കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പോലീസുകാർക്ക് സസ്പെൻഷൻ
ഒത്തുതീർപ്പിനായി പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും അതിൽ മൂന്ന് ലക്ഷം പോലീസിനാണെന്ന് പറയുകയും ചെയ്തു. ഈ പണം സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വച്ചാണ് ഔസേപ്പ് നൽകിയത്. ഇതോടെ തന്നെ ആരും മർദ്ദിച്ചില്ലെന്ന് പരാതിക്കാരൻ പോലീസിനു മൊഴി നൽകി. ഇതോടെ ജീവനക്കാരെ മോചിപ്പിച്ചു.
ഇതിനു പിന്നാലെ സംസ്ഥാന വിവരാവകാശ നിയമപ്രകാരം മര്‍ദനദൃശ്യത്തിനുവേണ്ടി അപേക്ഷ നൽകിയെങ്കിലും പോലീസ് തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.