Vengalam-Ramanattukara Toll Plaza: പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് തുടങ്ങും, ഒളവണ്ണ ടോൾ പ്ലാസയുടെ നിരക്കുകൾ ഇതാ
Toll collection is set to begin on the Vengalam-Ramanattukara stretch: യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒളവണ്ണ ടോൾ പ്ലാസയിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, ഡോക്ടർ, രണ്ട് ആംബുലൻസുകൾ, റിക്കവറി വാഹനം എന്നിവ പ്ലാസയിലുണ്ടാകും.

Vengalam-Ramanattukara Toll Plaza
കോഴിക്കോട്: ജില്ലയിലെ പ്രധാന പാതയായ വെങ്ങളം – രാമനാട്ടുകര ബൈപാസിൽ പുതുവർഷം മുതൽ ടോൾ പിരിവ് ആരംഭിക്കുന്നു. പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക രേഖകളിൽ ‘ഒളവണ്ണ ടോൾ പ്ലാസ’ എന്നാണ് ഇത് അറിയപ്പെടുക.
ടോൾ നിരക്കുകൾ
- കാർ, ജീപ്പ്, വാൻ: ഒരു വശത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 135 രൂപയുമാണ് നിരക്ക്. ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനങ്ങൾക്ക് 45 രൂപ നൽകിയാൽ മതിയാകും.
- മിനി ബസ്, ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾ: ഒരു വശത്തേക്ക് 145 രൂപയും ഇരുവശത്തേക്കും 215 രൂപയും നൽകണം.
- ബസ്, 2 ആക്സിൽ ട്രക്കുകൾ: ഒരു വശത്തേക്ക് 300 രൂപയാണ് നിരക്ക്. ഇരുവശത്തേക്കുമാണെങ്കിൽ 455 രൂപയാകും.
- വലിയ ട്രക്കുകൾ (3 – 6 ആക്സിൽ): വാഹനത്തിന്റെ വലിപ്പമനുസരിച്ച് ഒരു വശത്തേക്ക് 330 രൂപ മുതൽ 475 രൂപ വരെ നൽകേണ്ടി വരും.
- ഏഴ് ആക്സിലിൽ കൂടുതലുള്ള വാഹനങ്ങൾ: ഒരു വശത്തേക്ക് 575 രൂപയും ഇരുവശത്തേക്കും 865 രൂപയുമാണ് ടോൾ.
പ്രാദേശിക താമസക്കാർക്ക് പ്രത്യേക പാസ്
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് വലിയ ആശ്വാസമായി പ്രതിമാസ പാസ് അനുവദിച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് (LMV) 340 രൂപ നൽകിയാൽ ഒരു മാസത്തേക്ക് എത്ര തവണ വേണമെങ്കിലും കടന്നുപോകാവുന്ന പാസ് ലഭിക്കും. ആവശ്യമായ രേഖകൾ ടോൾ പ്ലാസയിൽ നൽകി ഈ ആനുകൂല്യം കൈപ്പറ്റാവുന്നതാണ്.
അത്യാധുനിക സൗകര്യങ്ങൾ
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒളവണ്ണ ടോൾ പ്ലാസയിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, ഡോക്ടർ, രണ്ട് ആംബുലൻസുകൾ, റിക്കവറി വാഹനം എന്നിവ പ്ലാസയിലുണ്ടാകും.
നിയമലംഘനങ്ങൾ കണ്ടെത്താൻ 46 ക്യാമറകൾ റീച്ചിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ് സംവിധാനവും ഒരുക്കി. ഏകദേശം 1700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ബൈപാസ് റീച്ചിൽ കൂടുതൽ ഫ്ലൈ ഓവറുകൾ വന്നതാണ് നിർമ്മാണ ചിലവും ടോൾ നിരക്കും വർധിക്കാൻ കാരണമായത്. അടുത്ത 15 വർഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണി ചുമതല കെ.എം.സി കൺസ്ട്രക്ഷൻസിനായിരിക്കും.