Thamarassery churam traffic Issue: യാത്രക്കാർ ഒഴുകിയെത്തി, വീർപ്പുമുട്ടി വഴി മുടക്കി താമരശ്ശേരി ചുരം, മുൻകരുതലെടുക്കണമെന്ന് പോലീസ്
Traffic Jams at Thamarassery Churam: സ്കൂൾ അവധി ജനുവരി രണ്ടാം വാരം വരെ നീണ്ടതും പുതുവത്സര വാരാന്ത്യവും ഒത്തു വന്നതോടെ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർധിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും, വരിതെറ്റിച്ചു കയറുന്ന ചെറുകിട വാഹനങ്ങളാണ് കുരുക്ക് രൂക്ഷമാക്കുന്നത്.
വയനാട്: പുതുവത്സരാഘോഷത്തിനായി വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം കൂടിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിക്കുന്നു. കിലോമീറ്ററുകളോളം നീളുന്ന വാഹനനിരയും മണിക്കൂറുകൾ നീളുന്ന കാത്തുനിൽപ്പും യാത്രക്കാരെ വലയ്ക്കുകയാണ്.
സ്കൂൾ അവധി ജനുവരി രണ്ടാം വാരം വരെ നീണ്ടതും പുതുവത്സര വാരാന്ത്യവും ഒത്തു വന്നതോടെ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർധിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും, വരിതെറ്റിച്ചു കയറുന്ന ചെറുകിട വാഹനങ്ങളാണ് കുരുക്ക് രൂക്ഷമാക്കുന്നത്. വയനാട്ടിലെ പ്രധാന ടൗണുകളിൽ ഹോട്ടലുകൾക്ക് മതിയായ പാർക്കിങ് ഇല്ലാത്തതിനാൽ റോഡരികിൽ വാഹനങ്ങൾ ഇടുന്നത് തടസ്സമുണ്ടാക്കുന്നു.
യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ
- ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കൃത്യസമയത്തിന് മുൻപേ യാത്ര തിരിക്കുക.
- ചുരത്തിൽ കുടുങ്ങിയാൽ പാതിവഴിയിൽ വാഹനം തിരിക്കാൻ കഴിയില്ല. അതിനാൽ ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കരുതുക.
- വരി തെറ്റിച്ചു വാഹനം ഓടിക്കരുത്. ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളും തിരക്കും
പ്രതിദിനം ശരാശരി 4,000 സന്ദർശകരാണ് ഇവിടെ എത്തുന്നത്. അമ്പലവയലിൽ പുതുവത്സര ദിനത്തിൽ ‘പൂപ്പൊലി’ പുഷ്പോത്സവം തുടങ്ങുന്നതോടെ തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ചുരം കടന്നാലും കൽപറ്റ, ബത്തേരി ടൗണുകളിൽ ഒരു കിലോമീറ്റർ പിന്നിടാൻ ശരാശരി അരമണിക്കൂർ വരെ എടുക്കുന്നുണ്ട്.
ചുരത്തിലെ 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിനായി 37 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 393 മരങ്ങൾ മുറിച്ചുനീക്കി റോഡ് വികസിപ്പിക്കുന്നതോടെ വരും വർഷങ്ങളിൽ കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.