VS Achuthanandan: പ്രതിപക്ഷത്തിന്റെ ഇടപെടലുകൾക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വിഎസും നിന്നെന്നാണ് ഞാൻ കരുതുന്നത് – വി ഡി സതീശൻ
V.D. Satheesan Remembers V.S. Achuthanandan: പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി കസേരയിലിരുന്നപ്പോഴും കടിഞ്ഞാണുകളില്ലാതെ പ്രതിപക്ഷമായിത്തന്നെയാണ് വി.എസ്. നിലയുറപ്പിച്ചതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. "അത് വി.എസ്. ആസ്വദിച്ചതായി തോന്നിയിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

V S Achuthanandan
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ‘വി.എസ്’ എന്ന രണ്ടക്ഷരം സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി മാറിയ വ്യക്തിത്വമാണ് വി.എസ്. അച്യുതാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി കസേരയിലിരുന്നപ്പോഴും കടിഞ്ഞാണുകളില്ലാതെ പ്രതിപക്ഷമായിത്തന്നെയാണ് വി.എസ്. നിലയുറപ്പിച്ചതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. “അത് വി.എസ്. ആസ്വദിച്ചതായി തോന്നിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വിഎസിനെ അനുസ്മരിച്ച് വി ഡി സതീശൻറെ കുറിപ്പ്
പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് മറ്റൊരു മുഖം നൽകിയ നേതാവാണ് വിഎസ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുൻനിരയിൽ നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. കൊക്കകോളയ്ക്ക് എതിരായ സമരം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വിഎസ് ഭാഗഭാക്കായി. നിയമസഭയ്ക്കത്തും പുറത്തും മൂർച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികൾക്കും പുറമെ സ്വന്തം പാർട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു.
പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതിൽ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയിൽ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ല.പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഞാൻ അടുത്തറിയാൻ ശ്രമിച്ചയാളാണ് വിഎസ്. 2006 മുതൽ 11 വരെ അന്നത്തെ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ അതിന്റെ മുൻനിരയിൽ ഞങ്ങളെല്ലാമുണ്ടായിരുന്നു.
ഭൂപ്രശ്നങ്ങളിലും അനധികൃത ഭൂമി ഇടപാടുകൾക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകൾക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വിഎസും നിന്നെന്നാണ് ഞാൻ കരുതുന്നത്. ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. വി.എസ് അതിൽ ഇടപെട്ടു. ഭൂമി സർക്കാരിൽ തന്നെ നിലനിർത്തി. ഒരു നിയമസഭാംഗമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഞാൻ നന്ദി പറഞ്ഞു.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന നിങ്ങൾക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.ലോട്ടറി വിവാദം ഉൾപ്പെടെ കേരള രാഷ്ട്രീയം വലിയ തോതിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല. വി.എസിന് ആദരാഞ്ജലികൾ”