Varkala Woman Attack: ‘തള്ളിയിടാൻ ശ്രമിച്ചപ്പോൾ ചവിട്ടുപടിയിൽ പിടിച്ചുനിന്നു’; അപായച്ചങ്ങല വലിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി
Varkala Train Attack Friends Response: വർക്കലയിൽ ട്രെയിനിൽ നിന്ന് തന്നെയും തള്ളി താഴെയിടാൻ പ്രതി ശ്രമിച്ചെന്ന് സോനുവിനൊപ്പമുണ്ടായിരുന്ന യാത്രക്കാരി അർച്ചന. മറ്റ് യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്നും അർച്ചന പറഞ്ഞു.

പ്രതീകാത്മക ചിത്രം
വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന യുവതി. തള്ളിയിടാൻ ശ്രമിച്ചപ്പോൾ ചവിട്ടുപടിയിൽ പിടിച്ചുനിന്നെന്നും മറ്റ് യാത്രക്കാർ അപായച്ചങ്ങല വലിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അർച്ചന പറഞ്ഞു. സുഹൃത്തായ സോനുവിനെ തള്ളിയിടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി അർച്ചനയെയും ആക്രമിച്ചത്. സംഭവത്തിൽ പ്രതി സുരേഷ് കുമാർ കസ്റ്റഡിയിലാണ്.
കാര്യമായ പ്രകോപനമില്ലാതെയായിരുന്നു പ്രതിയുടെ ആക്രമണം എന്ന് അർച്ചന പറഞ്ഞു. സോനുവിനെ ചവിട്ടിയിടുന്നത് കണ്ടപ്പോൾ ബഹളം വച്ചു. ഇതോടെ തന്നെയും തള്ളിയിടാൻ ശ്രമിച്ചു. ചവിട്ടുപടിയിൽ പിടിച്ചുനിന്നാണ് രക്ഷപ്പെട്ടത്. മറ്റ് യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി തന്നെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും അർച്ചന പറഞ്ഞു.
എറണാകുളത്ത് ഭർത്താവിൻ്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന സോനുവിനെയാണ് സുരേഷ് കുമാർ ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ടത്. സോനുവും അർച്ചനയും ആലുവയിൽ നിന്നാണ് ട്രെയിൻ കയറിയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ട്രാക്കിൽ അബോധാവസ്ഥയിൽ കിടന്ന സോനുവിനെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റി വർക്കല സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ച സോനുവിന് ആന്തരിക രക്തസ്രാവം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതി കോട്ടയത്തുനിന്നാണ് ട്രെയിനിൽ കയറിയതാത്. ഇയാൾ പെയിൻ്റിങ് തൊഴിലാളിയാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.