Vizhinjam Food Poison: ഷാജിയുടെയും, റഷീദ ബീവിയുടെയും മരണകാരണം ഭക്ഷ്യവിഷബാധയോ? ഭക്ഷ്യസാമ്പിളുകളുടെ ഫലം ഇന്ന്
Vizhinjam Asmak Restaurant Food Poisoning Suspected: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ നിലമേല്‍ സ്വദേശികള്‍ ദേഹാസ്വാസ്ഥ്യം വന്ന് മരിച്ച സംഭവത്തില്‍ ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മരണകാരണത്തില്‍ ഉടന്‍ വ്യക്തത പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ നിലമേല്‍ സ്വദേശികള്‍ ദേഹാസ്വാസ്ഥ്യം വന്ന് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണോയെന്ന് ഉടന്‍ വ്യക്തത വരും. ചടയമംഗലം നിലമേൽ സ്വദേശി ഷാജി, ഭാര്യാ മാതാവ് റാഷിദ ബീവി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്നാണ് ഇരുവരും ആഹാരം കഴിച്ചത്. അസ്മാക് ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ പരിശോധനാ ഫലം ലഭിക്കുന്നതോടെ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. അലര്‍ജിയാണോ മരണകാരണമെന്നും സംശയിക്കുന്നു. പത്തോളജി പരിശോധനാഫലം കൂടി ലഭിച്ചാലേ ഇത് സ്ഥിരീകരിക്കാനാകൂ.
ഷാജിയും, റഷീദയും ആഹാരം കഴിച്ച അതേ ദിവസം തന്നെ അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികള്‍ കൂടി ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.
Also Read: വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കണവ, മീന്‍ മുട്ട, കൊഞ്ച്, മറ്റ് വിഭവങ്ങള്‍ എന്നിവയാണ് ഷാജിയും റഷീദയും കഴിച്ചതെന്നാണ് സൂചന. അസ്മാക് ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഈ ഭക്ഷ്യവിഭവങ്ങളുടെ സാമ്പിളുകളാണ് ശേഖരിച്ചത്. പ്രദേശത്തെ മറ്റ് ഹോട്ടലുകളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം.
ഷാജിയുടെ ഭാര്യ സജീന ഇപ്പോഴും ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം കുട്ടികളടക്കം മൂന്ന് പേര്‍ കൂടി ആഹാരം കഴിച്ചിരുന്നു. ഇവര്‍ക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല. ആഹാരം കഴിച്ചതിന് പിന്നാലെ ഷാജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. റഷീദാ ബീവിക്ക് നാവ് കുഴയുന്നതുപോലെയും നെഞ്ചുവേദനയും അനുഭവപ്പെട്ടതായി ഇവരുടെ കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു.
സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നതില്‍ വ്യക്തതയില്ലെന്നും, പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ അസ്മാക് ഹോട്ടല്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചിട്ടുണ്ട്.