AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide : 93 മൃതദേഹങ്ങൾ കണ്ടെത്തി; 128 പേർ ചികിത്സയിൽ: ഉണ്ടായത് അതിതീവ്ര ദുരന്തമെന്ന് മുഖ്യമന്ത്രി

Wayanad Landslide Pinarayi Vijayan : വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ 93 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 128 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Wayanad Landslide : 93 മൃതദേഹങ്ങൾ കണ്ടെത്തി; 128 പേർ ചികിത്സയിൽ: ഉണ്ടായത് അതിതീവ്ര ദുരന്തമെന്ന് മുഖ്യമന്ത്രി
Wayanad Landslide Pinarayi Vijayan (Image Courtesy - Social Media)
Abdul Basith
Abdul Basith | Published: 30 Jul 2024 | 06:53 PM

വയനാട്ടിലുണ്ടായത് അതി തീവ്ര ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 93 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയെന്നും വിവിധ ആശുപത്രികളിലായി 128 പേർ ചികിത്സയിലാണെന്നും (Wayanad Landslide)  മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണെമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ ഒട്ടേറെ പേർ ഒഴുകിപ്പോയി. 16 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. കണ്ടെത്തിയതിൽ 34 മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ടുനൽകി.

ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനികർ പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാര്‍ക്കറ്റ് മേഖലയിലെത്തി. അവിടെ കുടുങ്ങിക്കിടന്ന മുഴുവനാളുകളെയും രക്ഷപ്പെടുത്തി. മണ്ണിനടിയില്‍പെട്ടവരും ഒഴുക്കില്‍പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരും. അഞ്ച് മന്ത്രിമാരെ വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചു.

വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 5,531 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, പോലീസ് തുടങ്ങി വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തി.

Also Read : Kerala Rain Alerts : കനത്ത മഴയിൽ ഗതാഗതം ദുഷ്കരം; രണ്ട് വന്ദേ ഭാരത് ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു

താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരികയാണ്. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്‌നിക്കില്‍ താത്ക്കാലിക ആശുപത്രിയും സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കി. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ടീമിനെ ഇവിടേയ്ക്ക് അയച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. ദുരന്ത മേഖലകളില്‍ പ്രവർത്തിച്ച് പരിചയമുള്ള ഡോക്ടർമാരും സ്ഥലത്തെത്തും. ആംബുലൻസുകൾ അധികമായി എത്തിച്ചു. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറികളും തയ്യാറാക്കും. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.

ഇവിടെ 64 മുതല്‍ 204 വരെ മില്ലിമീറ്റര്‍ മഴ പെയ്യും എന്നായിരുന്നു ഇന്നലെ ഉച്ചക്കുള്ള മുന്നറിയിപ്പ്. പ്രദേശത്ത് ഓറഞ്ച് അലർട്ടായിരുന്നു. എന്നാല്‍ ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും ഈ പ്രദേശത്ത് പെയ്തു. 48 മണിക്കൂറിനുള്ളില്‍ ആകെ 572 മില്ലിമീറ്റര്‍ മഴ പെയ്തു. ഇതാണ് ഉരുൾപൊട്ടലിന് കാരണമായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ നൽകി. സിയാല്‍ 2 കോടി രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 5 കോടി രൂപയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Follow Us