Dosa History: ശ്ശ്…ൽ പിറന്ന ദോശ; ആദ്യം ദോശ ഉണ്ടാക്കിയത് ആര്; ജനിച്ചത് തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ?
The Story of Dosa: ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിഭവങ്ങളിലൊന്നാണ് ദോശ.കർണാടകയിലെ ഉഡുപ്പിയിലാണ് ദോശ ഉത്ഭവിച്ചതെന്നും അല്ല തമിഴ്‌നാട്ടിലാണെന്നും തർക്കങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.
ദക്ഷിണേന്ത്യക്കാരുടെ പ്രധാന പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് ദോശ. രാവിലെ അടുക്കളയിൽ നിന്നുള്ള ശ്ശ്…..എന്നൊരു ശബ്ദം കേട്ടാണ് മിക്ക വീടുകളും ഉണരുന്നത് തന്നെ. നല്ല ചൂടുള്ള ദോശക്കല്ലില്‍ നെയ്യ് തടവി മാവ് കോരിയൊഴിച്ച് പരത്തുന്ന സുഖം മറ്റൊരു വിഭവം ഉണ്ടാക്കുമ്പോഴും കിട്ടണമെന്നില്ല. പിന്നാലെ നല്ല സാമ്പാറോ, തേങ്ങ ചമ്മന്തിയോ, തക്കാളി ചമ്മന്തിയോ കൂട്ടി ഒരു പിടിപിടിച്ചാൽ അന്നത്തെ ദിവസം സുഖസുന്ദരം.
എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എവിടുന്നാണ് ഈ ദോശ വന്നത് എന്ന്, ആരാണ് ആദ്യം ദോശ ഉണ്ടാക്കിയത് എന്ന്. എന്നാൽ ചെറിയ കഥയൊന്നുമല്ല ദോശയ്ക്ക് പറയാനുള്ളത്. കാരണം ഒരു നീണ്ട ചരിത്രം തന്നെ ദോശയെ ചുറ്റിപ്പറ്റി പ്രചാരത്തിലുണ്ട്. ഇത് മാത്രമല്ല ദോശ ജനിച്ചത് എവിടെയാണെന്നുള്ളതിനെ കുറിച്ച് അവകാശ തര്‍ക്കങ്ങള്‍വരെയുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിഭവങ്ങളിലൊന്നാണ് ദോശ.കർണാടകയിലെ ഉഡുപ്പിയിലാണ് ദോശ ഉത്ഭവിച്ചതെന്നും അല്ല തമിഴ്‌നാട്ടിലാണെന്നും തർക്കങ്ങൾ ഇന്നും നിലനിൽക്കുന്നു. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലാണ് ദോശ ഉണ്ടായതെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് ഉഡുപ്പിയിൽ. അതുകൊണ്ട് തന്നെ പരമ്പരാഗത ദോശ കഴിക്കാൻ പലരും ഉഡുപ്പി തിരഞ്ഞെടുക്കാറുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിലുടനീളമുള്ള മിക്ക റസ്റ്ററന്റുകളുടെ പേരുകളിലും ഉഡുപ്പി എന്ന് ചേര്‍ത്തിരിക്കുന്നത്.
Also Read:ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?
എന്നാൽ ഇന്ന് കാണുന്ന ദോശയായിരുന്നില്ല ഒരുകാലത്ത്. ആദ്യകാലത്ത് കട്ടിയുള്ള പരുവത്തിലായിരുന്നു ദോശ ഉണ്ടാക്കിയിരുന്നത്. പിന്നീട് പരന്നതും നേര്‍ത്തതും കൂടുതല്‍ ക്രിസ്പിയുമായ രീതിയില്‍ ഉണ്ടാക്കാന്‍ തുടങ്ങി. കർണാടകയിൽ നിന്നാണ് ദോശ എത്തിയത് എന്നതിനു ഒരു തെളിവ് 12-ാം നൂറ്റാണ്ടിൽ സോമേശ്വര മൂന്നാമന്‍ രാജാവ് എഴുതിയ ‘മാനസോല്ലാസ’ എന്ന സംസ്‌കൃത വിജ്ഞാന കോശത്തില്‍ ‘ദോശക’ എന്ന ഒരു പാചകക്കുറിപ്പ് ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ എ ഡി ഒന്നാം നൂറ്റാണ്ട് മുതല്‍ തമിഴ് സംസ്‌കാരത്തില്‍ ദോശ എന്ന വിഭവമുണ്ടായിരുന്നതായി തമിഴ്‌നാട്ടിലെ പ്രധാന ഭക്ഷ്യചരിത്രകാരനായ കെ.ടി അച്ചായയുടെ ‘ദി സ്റ്റോറി ഓഫ് ഔര്‍ ഫുഡ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.