Kerala nostalgic food: ഇത്തിരി ചോറിനും മോരിനും ഉപ്പിലിട്ടതിനും പറയാനുള്ളത് ഇത്രയും കഥകളോ?
Rice, Buttermilk, and Pickle: തകഴിയുടെ കഥകൾ നോക്കിയാൽ കഠിനാധ്വാനിയായ കർഷകന് വൈകുന്നേരം വയറു നിറയെ കിട്ടുന്ന കപ്പയോടൊപ്പമുള്ള ചൂടുള്ള ചോറ് ആ ദിവസത്തെ അധ്വാനത്തിനുള്ള പ്രതിഫലമാണ്.
തൃശ്ശിവപേരൂർ പൂരപ്പറമ്പു കടന്നു ഞാൻ
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു
ഇത്രമാത്രമേ ബാക്കി എന്നോതി വൈലോപ്പിള്ളി
ഇത്തിരി ചോറും മോരും ഉപ്പിലിട്ടതും തന്നു….
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. സ്വന്തം അനുഭവമാണ് അദ്ദേഹം ഈ കവിതയിൽ വരച്ചുചേർക്കുന്നത്. വൈലോപ്പിള്ളി എളുപ്പത്തിനായി ഭാര്യപിണങ്ങിപ്പോയ സമയത്ത് കയ്യിലെടുത്ത രുചിക്കൂട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന് അമൃതായിരുന്നു അന്ന്. ഈ മോരിന്റെയും അച്ചാറിന്റെയും രുചിക്കൂട്ടിനെപ്പറ്റി മലയാള സാഹിത്യത്തിലെ പലയിടങ്ങളിലും പ്രതിപാദിച്ചു കേട്ടിട്ടിട്ടുണ്ട്.
ചിലയിടത്ത് അത് ദാരിദ്രമാണെങ്കിൽ ചിലയിടത്ത് അത് ഗൃഹാതുരത്വമാണ്. ചിലർക്കാകട്ടെ അമ്മയുടെ കൈപുണ്യവും. വിടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയായ കണ്ണീരും കിനാവും മറിച്ചു നോക്കുമ്പോൾ അതിലുമുണ്ട് ഒരു ഊണ് വിശേഷം.
തവിടുകളയാത്ത അരികൊണ്ടുള്ള ചോറിൽ മോരും ഉപ്പിലിട്ടതും ചേർത്ത് മറ്റ് കറികൾക്കൊപ്പം സമൃദ്ധമായി ഉണ്ണുന്ന അച്ഛന്റെ ഓർമ്മകളെപ്പറ്റി അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
സുഗതകുമാരിയുടെ കവിതകളിൽ മാങ്ങാ അച്ചാറിന്റെ ഭരണി വെറുതെ ഒരു പാത്രമല്ല, കഴിഞ്ഞുപോയ കാലത്തിലെ രുചിക്കൂട്ടുകളുടെ ഓർമ്മകൾ പേറുന്ന നിധിയാണ്.
Also Read: പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റ്
തകഴിയുടെ കഥകൾ നോക്കിയാൽ കഠിനാധ്വാനിയായ കർഷകന് വൈകുന്നേരം വയറു നിറയെ കിട്ടുന്ന കപ്പയോടൊപ്പമുള്ള ചൂടുള്ള ചോറ് ആ ദിവസത്തെ അധ്വാനത്തിനുള്ള പ്രതിഫലമാണ്. ബഷീറിന്റെ വിശപ്പ് കഥകൾ ഏറെയുണ്ടെങ്കിലും മജീദും സുഹറയും പങ്കിട്ട ഒരുപിടി ചോറ് അതിലെടുത്തു പറയേണ്ടതാണ്.
മോരിന്റെ കഥകളെടുത്താൽ താളിച്ച മോരും ഉപ്പിലിട്ട മാങ്ങയും സംഭാരവും നെല്ലുകുത്തരിച്ചോറും എംടി കഥകളിലെ പ്രധാന താരമാണ്. അത് ഒരു കാലത്തിന്റെ സ്മരണിക മാത്രമല്ല ഗ്രാമീണതയുടെ ഓർമ്മയുടെ എല്ലാം പ്രതീകം കൂടിയാണ്. ഈ മോരിന്റെയും ഉപ്പുമാങ്ങയുടേയും മണമടിക്കുമ്പോൾ എത്ര വേഗമാണ് ഒരു രുചി നമ്മെ കാലങ്ങൾ താണ്ടി പിന്നോട്ട് നയിക്കുന്ന എന്നതിശയിച്ചു പോകും. ഒപ്പം മലയാള സാഹിത്യത്തിലേയും ഒരു നല്ല കാലഘട്ടത്തിന്റെ മണം കൂടി ഇതിലുണ്ട്.