Mangala Devi Visit: മൂന്നാറിൽ നിന്ന് മംഗളദേവി മലകയറാം: കർശന നിയന്ത്രണങ്ങൾ, സമയവും റൂട്ടും അറിയാം
Mangala Devi Temple Visit 2026: മധുരാ നഗരം ദഹിപ്പിച്ച ശേഷം കണ്ണകി ഇവിടെ വെച്ചാണ് സ്വർഗ്ഗാരോഹണം ചെയ്തതെന്നാണ് വിശ്വാസകൾക്കിടയിലെ പുരാതന ഐതിഹ്യം. ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്നതിനാൽ അന്നേ ദിവസം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ധാരാളം ഭക്തർ ഇവിടെയെത്താറുണ്ട്. കുമളിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് ഇവിടേക്കുള്ള ദുരം.

പ്രതീകാത്മക ചിത്രം
വിശ്വാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന സ്ഥലമാണ് ഇടുക്കിയിലെ മംഗളദേവി ക്ഷേത്രം. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം ഇതാ അടുത്തെത്തിയിരിക്കുന്നു. ഇത്തവണ മെയ് ഒന്നിനാണ് തമിഴ്നാടും കേരളവും ഒന്നിച്ച് നടത്തുന്ന ഈ ഉത്സവം അരങ്ങേറുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനം അനുവദിക്കുന്ന കണ്ണകി ദേവിയുടെ ക്ഷേത്രമാണിത്. ഇത്തവണ മംഗളദേവി ക്ഷേത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിശ്വാസികളും സഞ്ചാരികളും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ എന്തെല്ലാമെന്ന് അറിയാം.
സമയവും റൂട്ടും
ഇത്തവണത്തെ മംഗളദേവി യാത്ര ആരംഭിക്കുന്നത് മെയ് ഒന്നിനാണ്. രാവിലെ ആറ് മണി മുതൽ വിശ്വാസികൾക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും ഇവിടേക്കുള്ള പ്രവേശനം അനുവദിക്കും. സാധാരണയായി വൈകിട്ട് നാല് മണി വരെയാണ് ഈ പ്രവേശനമുള്ളത്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ അനുസരിച്ച് ഈ സമയത്തിന് മാറ്റമുണ്ടായേക്കാം. ഇത്തവണ 2.30 ന് വനമേഖലയിലേക്കുള്ള പ്രവേശനം പൂർണമായും തടയുന്നതാണ്. കൂടാതെ എല്ലാ ഭക്തരും ദർശനത്തിനുശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പുറത്തിറങ്ങുകയും വേണം.
ALSO READ: പൊള്ളുന്ന ചൂടിൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; സുരക്ഷിതമായ വേനൽക്കാല യാത്രയ്ക്ക് ഇക്കാര്യം അറിയുക
രാത്രി വനത്തിനുള്ളിലുള്ള താമസം കർശനമായി നിരോധിച്ചിരിക്കുന്നു. കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ട്രിപ്പ് ജീപ്പുകൾ മംഗളദേവി ചിത്രപൗർണമി ഉത്സവത്തോട് അനുബന്ധിച്ച് സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.30 നും ഉച്ചയ്ക്ക് 1.45 നും ഇടയിൽ മാത്രമാണ് ഈ യാത്രാ സൗകര്യം ലഭ്യമാകുകയുുള്ളൂ. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് മാത്രം 200 രൂപയാണ് ജീപ്പുകൾ നിരക്ക് ഈടാക്കുക. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങൾക്കും വനമേഖലയിലേക്ക് പ്രവേശിക്കാൻ യാതൊരു അനുവാദവും ഉണ്ടാകില്ല. കർശനമായ നിയന്ത്രമങ്ങളോടെയാണ് ഇത്തവണ യാത്ര സജ്ജമാക്കിയിരിക്കുന്നത്.
പ്രവേശന, എക്സിറ്റ് റൂട്ടുകളിലെ മാറ്റങ്ങൾ
ഈ വർഷം ഗതാഗതത്തിൽ വളരെയധികം മാറ്റങ്ങൾ അധികൃതർ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം എക്സിറ്റ് ആയി ഉപയോഗിച്ചിരുന്ന വഴി ഇനി പ്രവേശന വഴിയായി മാറ്റും. തിരക്ക് പരിഗണിച്ച് അത് തടയാൻ ക്യൂ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. ക്ഷേത്ര പരിസരത്തിന് പുറത്ത് പാദരക്ഷകൾ സൂക്ഷിക്കൽ, ഭക്ഷണ വിതരണം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ വിശ്വാസികൾക്കായി ഒരുക്കിയിട്ടുണ്ടാകും. അടിയന്തര പരിചരണം നൽകുന്നതിനായി കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങളെ സ്ഥലത്ത് നിയോഗിക്കും. മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാകും. വനമേഖലയിലും ക്ഷേത്ര പരിസരത്തും നൃത്ത പ്രകടനങ്ങളും ഏതെങ്കിലും ഭാഷയിലുള്ള പരസ്യ സാമഗ്രികളുടെ പ്രദർശനമോ വിതരണമോ അധികൃതർ പൂർണമായും നിരോധിച്ചിട്ടുണ്ട്.
കർശന നിയന്ത്രണങ്ങൾ
- അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിൽ എന്നിവ വനത്തിനുള്ളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു.
- വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം കൊണ്ടുപോകാൻ ഭക്തർക്ക് അനുവാദമുണ്ട്. സസ്യാഹാരം മാത്രമേ ഇവിടേക്ക് അനുവദിക്കൂ.
- മദ്യവും മയക്കുമരുന്ന് വസ്തുക്കളും കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ പാചകം ചെയ്യുന്നതും പടക്കങ്ങൾ പൊട്ടിക്കുന്നതും അനുവദനീയമല്ല.
- ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിച്ചിരിക്കുന്നു, ഡ്രോണുകളുടെ ഉപയോഗവും ശിക്ഷാർഹമാണ്. ഉച്ചഭാഷിണികൾ, ആംപ്ലിഫയറുകൾ, മറ്റ് ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ എന്നിവയും നിരോധിച്ചിരിക്കുന്നു.
- ഭക്തർ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ടുവരരുതെന്നും വളർത്തുമൃഗങ്ങളെ വനപ്രദേശത്തേക്ക് അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.
മംഗളാദേവി വനയാത്രയുടെ പ്രത്യേകത
മധുരാ നഗരം ദഹിപ്പിച്ച ശേഷം കണ്ണകി ഇവിടെ വെച്ചാണ് സ്വർഗ്ഗാരോഹണം ചെയ്തതെന്നാണ് വിശ്വാസകൾക്കിടയിലെ പുരാതന ഐതിഹ്യം. ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്നതിനാൽ അന്നേ ദിവസം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ധാരാളം ഭക്തർ ഇവിടെയെത്താറുണ്ട്. കുമളിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് ഇവിടേക്കുള്ള ദുരം. 12 കിലോമീറ്റർ കൊടുംവനത്തിലൂടെ ഓഫ്-റോഡ് ജീപ്പ് യാത്രയും ഉണ്ട്.
വനംവകുപ്പ് അനുവദിച്ചിട്ടുള്ള ടാക്സി ജീപ്പുകളിലാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ടത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ, പശ്ചിമഘട്ടത്തിൻ്റെ മുകളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലുകൾ ചതുരക്കഷണങ്ങളാക്കി അടുക്കിവച്ചിട്ടുള്ള പുരാതന നിർമ്മാണ ശൈലിയിലൂടെയാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
English Summary:
The Mangala Devi Chitra Pournami Festival is a rare and beautifull event held by Kerala And Tamil Nadu Government. This Temple located deep within the Periyar Tiger Reserve. Speciality of the temple is open to the public for just one day a year.Devotees And Tourists Are Get Most Loved Trekking Experience From Here.