Asia Cup 2025: ‘ടോസ് ടൈമിൽ ഹസ്തദാനം ചെയ്യരുതെന്ന് പറഞ്ഞത് മാച്ച് റഫറി’; പ്രതിഷേധമറിയിക്കുന്നു എന്ന് പിസിബി
PCB About Handshake Controversy: മാച്ച് റഫറിക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ടോസ് സമയത്ത് ഹസ്തദാനം ചെയ്യരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു എന്നാണ് പിസിബിയുടെ ആരോപണം.

ടോസ് സമയത്ത് സൂര്യകുമാർ യാദവ് ഹസ്തദാനം നൽകാത്തതിൽ പ്രതിഷേധമറിയിക്കുന്നു എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ടോസിൻ്റെ സമയത്ത് മാച് റഫറി ഹസ്തദാനം നൽകരുതെന്ന് പറഞ്ഞിരുന്നു എന്നും ഇത് സ്പോർട്സ്മാൻ സ്പിരിറ്റല്ല എന്നും പിസിബി ആരോപിച്ചു. (Image Credits- PTI)

"ടോസിൻ്റെ സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് എതിർ ടീം ക്യാപ്റ്റനുമായി ഹസ്തദാനം നടത്തരുതെന്ന് ആവശ്യപ്പെട്ടു. ഇത് ക്രിക്കറ്റിൻ്റെ മാന്യതക്കെതിരാണ്. പ്രതിഷേധമറിയിക്കുന്നു."- വാർത്താകുറിപ്പിലൂടെ പിസിബി പറഞ്ഞു.

ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ പ്രതീകാത്മക പ്രതിഷേധം അറിയിച്ചിരുന്നു. ടോസിൻ്റെ സമയത്ത് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തയ്യാറായില്ല. മത്സരം കഴിഞ്ഞും ഇന്ത്യ പ്രതിഷേധിച്ചു.

മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകാതെ മടങ്ങി. പാക് താരങ്ങൾ ഡ്രസിങ് റൂമിൽ വന്നെങ്കിലും ഇന്ത്യ ഡ്രസിങ് റൂമിൻ്റെ വാതിൽ അടച്ചിടുകയും ചെയ്തു. ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരമായത്.