‘ഇത്രേയുള്ളൂ അർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി’! കളങ്കമായി മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ
Argentinian players' behavior after FIFA World Cup 2026 final: ഒരു കളി തോറ്റാൽ നിയന്ത്രണം വിടുന്ന നിലയ്ക്കേയുള്ളൂ അർജന്റീന എന്നാണ് ഫുട്ബോൾ ആരാധകർ വിമർശിക്കുന്നത്. വാ പൊത്തി തന്നോട് സംസാരിച്ച സ്പെയിൻ പ്രതിരോധ താരമായ മാർക്ക് കുകുറെല്ലയ്ക്ക് എതിരേ റഫറിയോട് പരാതിപ്പെട്ട മെസിയുടെ നടപടിക്ക് എതിരേയും വിമർശനം ഉയർന്നു. മെസിയുടേത് ഒരു ഇതിഹാസ താരത്തിന് ചേർന്ന നടപടിയായിരുന്നില്ല എന്നാണ് വിമർശനം.

ഫുട്ബോൾ ലോകത്ത് ലയണൽ മെസി ഒരു ഇതിഹാസമാണ്, നിരവധി കായിക പ്രേമികളുടെ ആരാധനാ പാത്രമാണ്. കളിക്കളത്തിൽ 'അയാൾ' കീഴടക്കിയ ഉയരങ്ങൾ പലതും കാലങ്ങളോളം നിലനിൽക്കുന്നതും വരും തലമുറയ്ക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതുമാണ്. എന്നാൽ ഫിഫ ലോകകപ്പ് 2026 ഫൈനലിൽ മെസിയുടെ അർജന്റീന ടീം മൈതാനത്ത് നടത്തിയ മര്യാദയില്ലാത്ത പെരുമാറ്റം മെസിക്കും കളങ്കമായി എന്ന് മത്സര ശേഷം സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു.

ഇതിഹാസ താരങ്ങൾ ഓർമിക്കപ്പെടുന്നത് അവരുടെ അപാരമായ കളിമിടുക്ക് കൊണ്ട് മാത്രമല്ല, എതിരാളികളോട് കാണിച്ച ബഹുമാനം കൊണ്ട് കൂടിയാണ്. കപ്പുകളുടെ എണ്ണം കൊണ്ട് മാത്രമല്ല, കളിക്കളത്തിലെ മാന്യതകൊണ്ടുകൂടിയാണ്. കീഴടക്കുന്ന പോരാട്ട വീര്യം കൊണ്ട് മാത്രമല്ല, സഹതാരങ്ങളോടുള്ള അനുകമ്പ കൊണ്ടുകൂടിയാണ്. എന്നാൽ ഫൈനലിന് ശേഷമുള്ള അർജന്റീന താരങ്ങളുടെ പെരുമാറ്റം മെസിയുടെ അടക്കം വില കളയുന്ന പ്രവൃത്തിയായിപ്പോയി എന്നാണ് വിമർശനം.

ഒരു കളി തോറ്റാൽ നിയന്ത്രണം വിടുന്ന നിലയ്ക്കേയുള്ളൂ അർജന്റീന എന്നാണ് ഫുട്ബോൾ ആരാധകർ വിമർശിക്കുന്നത്. വാ പൊത്തി തന്നോട് സംസാരിച്ച സ്പെയിൻ പ്രതിരോധ താരമായ മാർക്ക് കുകുറെല്ലയ്ക്ക് എതിരേ റഫറിയോട് പരാതിപ്പെട്ട മെസിയുടെ നടപടിക്ക് എതിരേയും വിമർശനം ഉയർന്നു. മെസിയുടേത് ഒരു ഇതിഹാസ താരത്തിന് ചേർന്ന നടപടിയായിരുന്നില്ല എന്നാണ് വിമർശനം. മെസിയിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്ന് കുകുറെല്ല പിന്നീട് പ്രതികരിക്കുകയും ചെയ്തു.

എനിക്കറിയാം വാപൊത്തിയാൽ കാർഡ് ലഭിക്കും എന്നത്. എന്നാൽ മെസി ഇങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ വളരെ ക്രൂരമായാണ് പെരുമാറുന്നത് എന്നാണ് ഞാൻ ലിയോയോട് പറഞ്ഞത്. അദ്ദേഹത്തോട് ആയതുകൊണ്ടുതന്നെ എന്റെ കൈ വായുടെ അടുത്ത് ഉണ്ടായിരുന്നുവെന്നത് പോലും ഞാൻ ശ്രദ്ധിച്ചില്ല. പക്ഷേ ഉടൻ തന്നെ ഞാൻ അത് മാറ്റി. മെസി ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതൊരു കുട്ടിക്കളിയായിരുന്നു എന്ന് കുകുറെല്ലെ പറഞ്ഞു.

ഫൈനലിൽ അർജന്റീന ടീം ഫുട്ബോളിന് പകരം, തല്ലുമാലയാണ് കളിച്ചത് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതിന് തെളിവായി കണക്കുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നു. ഒരു ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നടത്തിയ ടീം എന്ന നാണക്കേട് അർജന്റീനയുടെ മോശം കളിയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 5 യെല്ലോ കാർഡുകൾ, രണ്ട് റെഡ് കാർഡുകൾ, ഏറ്റവും കുറവ് ഷോർട്ട് ഓൺ ടാർഗറ്റ് എന്നിങ്ങനെ മോശം കളിക്ക് തെളിവുകൾ നിരവധിയാണ്.

കളിയിൽ നടത്തിയ ഫൗളുകൾ മാത്രമല്ല, മത്സര ശേഷം അർജന്റീന താരങ്ങൾ നടത്തിയ ഇടിയും ടൂർണമെന്റിന് നാണക്കേടായി. അർജന്റീനയുടെ റൈറ്റ് ബാക്ക് നഹുവൽ മൊളീന സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ മർദ്ദിച്ചതോടെയാണ് തല്ലുമാലയ്ക്ക് തുടക്കമായത്. റോഡ്രി ഇത് ചോദ്യംചെയ്തു. പിന്നാലെ പ്രകോപിതനായ മൊളീന സ്‌പെയിൻ താരങ്ങളുമായി കോർത്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചുമാറ്റാനെത്തി.

പിന്നാലെ പരേഡെസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. സ്പാനിഷ് താരം ഡാനി ഓൽമോയെ അർജന്റീനയുടെ സഹപരിശീലകൻ ഫാബിയൻ അയാലയും ആക്രമിച്ചു. അയാള, ഡാനി ഓൽമോയുടെ കഴുത്തിന് പിടിക്കുകയായിരുന്നു. കളിയിലെ തോൽവിയും ജയവും സ്പോർട്സ്മാൻഷിപ്പോടെ ഉൾക്കൊള്ളാൻ കഴിയാത്ത അർജന്റീനയുടെ തനി നിറം ഇതോടെ പുറത്തായി എന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്. 'അർജന്റീന താരങ്ങൾ ഇത്രേയുള്ളൂ, എന്നാൽ മെസി ഇത്രേയുള്ളായിരുന്നോ' എന്നും വിമർശകർ ചോദിക്കുന്നു.