അര്‍ജന്റീനയ്ക്കുള്ള കപ്പ് പദ്ധതിയോ? എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതെന്ന് ഈജിപ്ഷ്യന്‍ താരം
Argentina vs Egypt 2026 World Cup: ലോകകപ്പ് കിരീടം അർജന്റീനയ്ക്ക് കൈമാറാൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ഈജിപ്ഷ്യന്‍ താരം മൊസ്തഫ സിക്കോ രംഗത്ത്. ഈജിപ്ത്-അര്‍ജന്റീന മത്സരത്തിലെ ചില തീരുമാനങ്ങള്‍ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചെന്നാണ് ഈജിപ്തിന്റെ ആരോപണം.

ലോകകപ്പ് കിരീടം അർജന്റീനയ്ക്ക് കൈമാറാൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ഈജിപ്ഷ്യന്‍ താരം മൊസ്തഫ സിക്കോ രംഗത്ത്. ഈജിപ്ത്-അര്‍ജന്റീന മത്സരത്തിലെ ചില തീരുമാനങ്ങള്‍ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചെന്നാണ് ഈജിപ്തിന്റെ ആരോപണം. ഈജിപ്തിന്റെ ഒരു ഗോള്‍ റദ്ദാക്കപ്പെടുകയും ചെയ്തു (Image Credit Source: PTI).

റദ്ദാക്കപ്പെട്ട ഗോൾ സ്കോർ ചെയ്ത ഈജിപ്ഷ്യൻ ഫോർവേഡ് മൊസ്തഫ സിക്കോ റഫറിക്കെതിരെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. 60-ാം മിനിറ്റിൽ സിക്കോ ഈജിപ്തിനെ 2-0 ന് മുന്നിലെത്തിച്ചിരുന്നു. എന്നാൽ, ഈജിപ്ഷ്യൻ താരം ഹൈസെം ഹസ്സൻ അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തതായി വാര്‍ പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് ഗോൾ റദ്ദാക്കുകയുമായിരുന്നു. റഫറിയായ ഫ്രാൻസ്വാ ലെറ്റെക്സിയറിനെതിരെ കടുത്ത ഭാഷയിലാണ് സിക്കോ പ്രതികരിച്ചത്.

റഫറി തീർത്തും അനീതിയാണ് കാണിച്ചത്. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രയത്നമാണ് ആ റഫറി നശിപ്പിച്ചത്. ഈ കപ്പ് അർജന്റീനയ്ക്ക് വെറുതെ വച്ചു നീട്ടുകയാണ്. അവരാണ് ലോകകപ്പ് ജയിക്കാൻ പോകുന്നതെന്ന് സിക്കോ പറഞ്ഞു.

ഇവിടെ ഒരു നീതിയുമില്ല, റഫറി ഒട്ടും നീതി പുലർത്തിയില്ല. ഇത് വ്യക്തമായ അനീതിയാണ്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ റഫറി തങ്ങൾക്ക് എതിരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അർജന്റീനയ്ക്കെതിരെ വിജയിക്കാൻ അവർ അനുവദിക്കില്ലായിരുന്നു. ഈ ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന്റെ ഇരുപകുതികളിലുമായി യാസർ ഇബ്രാഹിമും മൊസ്തഫ സിക്കോയും നേടിയ ഗോളുകളിലൂടെ ഈജിപ്ത് മുന്നിലായിരുന്നു. 79-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ഗോൾ നേടി ക്രിസ്റ്റ്യൻ റൊമേറോയാണ് അർജന്റീനയുടെ തിരിച്ചുവരവിന് തുടക്കമിട്ടത്. 83-ാം മിനിറ്റിൽ മെസ്സി ഗോൾ സ്വന്തമാക്കി അർജന്റീനയെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന വിജയമുറപ്പിച്ചു.