M T Vasudevan Nair : എം.ടി പറഞ്ഞതിൽ പൊരുളുണ്ടോ? കണ്ണാന്തളി പൂക്കൾക്ക് മണമുണ്ടോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…
എം.ടി വാസുദേവൻ നായരുടെ കഥകളിൽ തെളിയുന്ന കണ്ണാന്തളിയെ ആരും മറക്കാൻ സാധ്യത ഇല്ല. പുന്നെല്ലിൻ്റെ മണമാണ് കണ്ണാന്തളി പൂക്കൾക്ക് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഈ മണം ുള്ളതാണോ എന്ന് ഗവേഷകർ പരിശോധിക്കുകയുണ്ടായി.

ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ സൗഭാഗ്യമായി വിരിയുന്ന കുന്നിന്‍ചെരുവിലെ സമൃദ്ധമായ കണ്ണാന്തളിപ്പൂക്കളെപ്പറ്റി എം.ടി പറയുമ്പോൾ ഓണക്കാലത്തേക്ക് മലയാളികളും എത്തുമായിരുന്നു.

അവയ്ക്ക് പുന്നെല്ലരിയുടെ നിറവും ഗന്ധവുമായിരുന്നുവെന്നും 'കണ്ണാന്തളിപ്പൂക്കളുടെ കാലം' എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

കുന്നിന്‍ചെരിവുകള്‍ കുടിയിരിപ്പുകളായി മാറിയപ്പോള്‍ കണ്ണാന്തളിപ്പൂക്കള്‍ പിന്നെ വളരാതായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണാന്തളിക്ക് പല പേരുകളുണ്ട്. മലബാറില്‍ കാച്ചിപ്പൂവ് എന്നാണ് പേര്. പണ്ടുകാലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുണ്ടായതിനാലാണ് ഈ പേര്.

കണ്ണാന്തളിക്ക് എക്സാക്കം ടെട്രാഗോണം എന്ന ശാസ്ത്രീയനാമമാണ് സസ്യശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. ജെന്‍ഷ്യനേസിയേ എന്ന സസ്യകുടുംബത്തിലെ അംഗമായാണ് ഇതിനെ കണക്കാക്കുന്നത്. എം.ടി പറഞ്ഞതിനെ ശരിവെയ്ക്കുന്ന ഒരു പഠനം അടുത്തിടെ ഉണ്ടായിരുന്നു. കണ്ണാന്തളിപ്പൂക്കളുടെ അതേ ജനുസില്‍പെട്ട മറ്റൊരു ചെടിയിലാണ് പഠനം നടന്നത്.

ചെടിയുടെ പൂവിന്റെ മണത്തെ ഓര്‍മ്മിപ്പിക്കുന്ന പുതുമയുടേയും പച്ചപ്പിന്റേയും ഗന്ധം 42 ജൈവസംയുക്തങ്ങള്‍ കാരണമാണെന്നു കണ്ടെത്തുകയുണ്ടായി. ലിമോണീന്‍, ആല്‍ഫാ-പൈനീന്‍ എന്നിവയായിരുന്നു ഇതില്‍ മുഖ്യം. എന്നാല്‍, ഇവയിലേതെങ്കിലും കണ്ണാന്തളിപ്പൂക്കളില്‍ കാണുന്നുണ്ടോ എന്നത് സമര്‍ത്ഥിക്കുന്നതിന് ആവശ്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.