Olympics 2024 : വിനേഷ് ഫോഗട്ടിൻ്റെ നിർഭാഗ്യം മുന്നറിയിപ്പായെടുത്തു; 10 മണിക്കൂറിനിടെ അമൻ സെഹ്‌രാവത് കുറച്ചത് നാലരക്കിലോ!
Olympics 2024 Aman Sehrawat : വെങ്കല മെഡൽ മത്സരത്തിന് മുൻപ് അമൻ സെഹ്‌രാവത്ത് കുറച്ചത് നാലരക്കിലോ. വെങ്കലപ്പോരിൽ മെഡൽ നേടിയ സെഹ്‌രാവത് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിലാണ് മത്സരിച്ചത്.

നൂറ് ഗ്രാം അധികഭാരത്തിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത് രാജ്യത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ലോക ചാമ്പ്യനെയടക്കം മറികടന്ന് ഐതിഹാസികമായി ഫൈനലിലെത്തിയ വിനേഷ് ഫൈനലിന് മുൻപ് നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് ഉറച്ച ഒരു മെഡലാണ് നഷ്ടമായത്.

വിനേഷിന് മെഡൽ നഷ്ടമായെങ്കിലും ഗോദയിൽ നിന്ന് അമൻ സെഹ്‌രാവത് മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ അമൻ മത്സരത്തിനു മുൻപ് 10 മണിക്കൂർ കൊണ്ട് കുറച്ചത് നാലരക്കിലോ ആണെന്നാണ് റിപ്പോർട്ട്. വിനേഷിന് ഒരു രാത്രി കൊണ്ട് 2 കിലോ കുറയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ വിനേഷിൻ്റെ അയോഗ്യത വീണ്ടും ചർച്ചയാവുകയാണ്.

സെമിഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം അമൻ്റെ ശരീരഭാരം 61.5 കിലോയായി വർധിച്ചിരുന്നു. അനുവദനീയമായതിലും 4.5 കിലോ ആയിരുന്നു കൂടുതലുണ്ടായിരുന്നത്. ഇതോടെ 10 മണിക്കൂർ കൊണ്ട് താരം 4.6 കിലോ കുറച്ചു. രിശീലകരായ ജഗ്മന്ദര്‍ സിംഗ്, വീരേന്ദര്‍ ദാഹിയ എന്നിവരുടെ നിര്‍ദ്ദേശം പാലിച്ചാണ് അമൻ ഭാരം കുറച്ചത്.

സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഒന്നര മണിക്കൂർ മാറ്റ് സെഷനാണ് അമന് പരിശീലകർ നിർദ്ദേശിച്ചിരുന്നത്. പിന്നീട് ഹോട്ട് ബാത്ത് സെഷൻ, ട്രെഡ് മിൽ, സോന ബാത്ത് എന്നിവ ചെയ്തു. സോന ബാത്തിന് ശേഷം നടത്തിയ ഭാരപരിശോധനയിൽ 900 ഗ്രാമായിരുന്നു കൂടുതൽ. പിന്നീട് മസാജും ലൈറ്റ് ജോഗിങും റണ്ണിങും ചെയ്തതോടെ ഭാരം 56.9 കിലോഗ്രാമിലേക്ക് എത്തി.

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ തേനും നാരങ്ങാനീരും ചേര്‍ത്ത ചെറുചൂടുവെള്ളം മാത്രമാണ് അമന്‍ കഴിച്ചിരുന്നത്. പിന്നീട് ഉറങ്ങാൻ തയ്യാറാവാതിരുന്ന അമൻ രാത്രി ഗുസ്തി വിഡിയോകൾ കണ്ടുകൊണ്ടിരുന്നു. ഓരോ മണിക്കൂറിലും താരത്തിൻ്റെ ഭാരവും പരിശോധിച്ചിരുന്നു. അമനൊപ്പം പരിശീലകരും രാത്രി ഉറങ്ങിയില്ല.