Vice president election: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ: അറിഞ്ഞിരിക്കേണ്ട ഈ 5 കാര്യങ്ങൾ
Vice Presidential Election Tomorrow: നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുകയാണ്. ഇത് സംബന്ധിച്ച് നടന്നതും നടക്കാൻ സാധ്യതയുള്ളതുമായ പ്രധാന വിവരങ്ങൾ ഇതാ

ഇന്ത്യയുടെ 15-ാമത്തെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 9-ന് നടക്കും. എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർത്ഥി ബി. സുദർശൻ റെഡ്ഡിയുമാണ് മത്സരരംഗത്തുള്ളത്.

781 വോട്ടർമാരാണ് ആകെ ഉള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാർക്കാണ് വോട്ടവകാശമുള്ളത്. വിജയിക്കാൻ 391 വോട്ടുകൾ ആവശ്യമാണ്. എൻഡിഎ സഖ്യത്തിന് 423 വോട്ടുകളും പ്രതിപക്ഷത്തിന് 322 വോട്ടുകളുമുണ്ട്.

ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2002-ൽ ഭൈറോൺ സിങ് ശെഖാവത്തിന് ലഭിച്ച 149 വോട്ടുകളാണ്. ഇത്തവണ എൻഡിഎ പക്ഷത്ത് ആരും കൂറുമാറാതെ വോട്ട് ചെയ്താൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരിക്കും രാധാകൃഷ്ണന് ലഭിക്കുക.

ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന 16 തിരഞ്ഞെടുപ്പുകളിൽ നാലെണ്ണം മാത്രമാണ് മത്സരം ഇല്ലാതെ നടന്നത്. ഡോ. എസ്. രാധാകൃഷ്ണൻ (1952, 1957), മുഹമ്മദ് ഹിദായത്തുല്ല (1979), ശങ്കർ ദയാൽ ശർമ (1987) എന്നിവർ എതിരില്ലാതെ വിജയിച്ചു.

1992-ൽ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ.ആർ. നാരായണൻ 700 വോട്ടുകൾ നേടി. അദ്ദേഹത്തിൻ്റെ എതിരാളിയായ കാക്ക ജോഗീന്ദർ സിംങ്ങിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. 2007-ൽ മാത്രമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടം നടന്നത്. അന്ന് ഹമീദ് അൻസാരി, നജ്മ ഹെപ്തുല്ല, റഷീദ് മസൂദ് എന്നിവർ മത്സരിച്ചു.