ICC Women’s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്
India vs Pakistan Women’s T20 World Cup: വനിതാ ടി20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.

സന്നാഹ മത്സരങ്ങള്‍ അവസാനിച്ചതോടെ വനിതാ ടി20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ (Image Credit Source: PTI).

ഞായറാഴ്ച ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. പാകിസ്ഥാനെ നേരിടാൻ ഹർമൻപ്രീത് കൗറും സംഘവും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. ഭയമില്ലാത്ത, പോസിറ്റീവായ സമീപനത്തോടെയായിരിക്കും ടീം കളത്തിലിറങ്ങുകയെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. സമ്മിശ്രമായിരുന്നു സന്നാഹ മത്സരത്തിലെ ഫലങ്ങള്‍.

ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആധികാരിക വിജയം നേടി. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പൊരുതിത്തോറ്റു. അവസാന ഓവറിലായിരുന്നു തോല്‍വി. 36 പന്തില്‍ 68 റണ്‍സ് നേടിയ റിച്ച ഘോഷ് മാത്രമാണ് പോരാടിയത്.

എങ്കിലും ടീമിന് വലിയ ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിച്ചുവെന്നാണ് ഹർമൻപ്രീതിന്റെ വിശ്വാസം. രണ്ട് പരിശീലന മത്സരങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നമ്മൾ പരാജയപ്പെട്ടു. എന്നാല്‍ റിച്ചാ ഘോഷിന്റെ തകർപ്പൻ ബാറ്റിംഗ് വലിയൊരു പോസിറ്റീവ് വശമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ക്രീസിൽ നിലയുറപ്പിച്ചാൽ ഏത് നിമിഷത്തിലും കളി നമ്മുടെ കൈപ്പിടിയിലൊതുക്കാൻ സാധിക്കുമെന്ന വലിയൊരു വിശ്വാസമാണ് റിച്ചയുടെ ബാറ്റിങ് നല്‍കുന്നതെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. റിച്ചയുടെ ഫോം ടീമിന് വലിയ കരുത്താകുമെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ റിച്ചാ ഘോഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് വിജയത്തിനടുത്തെത്തിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.