Sabarimala Makara Vilakku 2026: മകരവിളക്ക് നാളെ; ശബരിമലയിൽ ഭക്തജനപ്രവാഹം
Sabarimala Makara Vilakku 2026: മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ തിങ്കളാഴ്ച കഴിഞ്ഞു...
ശബരിമലയിലെ പ്രധാനപ്പെട്ട ഉത്സവമായ മകരവിളക്കും മകരസംക്രമ പൂജയും നാളെ. മകരവിളക്കിനോട് അനുബന്ധിച്ച് വലിയ രീതിയിലുള്ള തിരക്ക് തിരക്കാണ് ശബരിമലയിൽ ഉള്ളത്. തീർത്ഥാടകരെ വരവേൽക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളും സജ്ജീകരണങ്ങളും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ തിങ്കളാഴ്ച കഴിഞ്ഞു. ബുധനാഴ്ച പകൽ 3 : 08നാണ് മകരസംക്രമ പൂജ നടക്കുക.
സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ശുഭ മുഹൂർത്തമാണിത്. ഇതിനുവേണ്ടി പകൽ 2:45 ന് നട തുറക്കും. 3:00 മണിക്കാണ് സംക്രമ പൂജ ആരംഭിക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികനാകും. പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന.
ALSO READ:മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം
ഈ സമയത്ത് തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുകയും ചെയ്യുക. മൂന്ന് പ്രാവശ്യമായാണ് മകരവിളക്ക് തെളിയുക. അതേസമയം മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നലെ യാത്ര ആരംഭിച്ചു. ഈ സംഘം വൈകിട്ട് 6:15ന് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തും. ഈ സമയത്ത് വി എൻ വാസവൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക.
സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്നാണ് ഏറ്റുവാങ്ങുക. തുടർന്ന് ദീപാരാധന ആരംഭിക്കും. വില്ലാളിവീരനായ മണികണ്ഠൻ തന്റെ അവതാരം ഉദ്ദേശം പൂർത്തിയാക്കിയ ശേഷം ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചതിന്റെ സ്മരണാർത്ഥമാണ് മകരവിളക്ക് ആഘോഷിക്കുന്നത്. ഈ ദിവസം സർവ്വ വിഭൂഷിതനായി തൊഴുന്നത് ജീവിതത്തിൽ പുണ്യകരമാണ് എന്നാണ് വിശ്വാസം.